തിരുവനന്തപുരം: തലശേരിയിലും ഗുരുവായൂരും ദേവികുളത്തും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപ്പത്രികകള്‍ തള്ളി. തലശേരിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. ദേശീയ പ്രസിഡന്‍റിന്‍റെ ഒപ്പിന് പകരം സീല്‍ വച്ചതാണ് പത്രിക തള്ളാന്‍ കാരണം. ബിജെപിക്കു ജില്ലയിൽ ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണു തലശേരി. ബിജെപി സ്ഥാനാര്‍ഥിയും മഹിളാ മോര്‍ച്ച അധ്യക്ഷയുമായ നിവേദിതയുടെ പത്രികയാണ് ഗുരുവായൂരില്‍ തള്ളിയത്.
ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നല്‍കിയ കത്തില്‍ ഒപ്പില്ല എന്നതു ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. ഇതോടെ ഗുരുവായൂരിലും ബിജെപിക്ക് സ്ഥാനാര്‍ഥിയില്ലാത്ത അവസ്ഥയായി. പത്രിക തള്ളിയത്. പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപി.
ദേവികുളത്ത് എൻഡിഎയ്ക്കു വേണ്ടി മൽസരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർഥി ധനലക്ഷ്മി മാരിമുത്തു, ഡമ്മി പൊൻപാണ്ടി, ബിഎസ്പി സ്ഥാനാര്‍ഥി തങ്കച്ചൻ എന്നിവരുടെ പത്രികകള്‍ തള്ളി. 2016ൽ തനിച്ചു മത്സരിച്ച് 11,613 വോട്ട് നേടിയ ധനലക്ഷ്മി ഇത്തവണ എന്‍ഡിഎ സഖ്യത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 9,592 വോട്ടാണ് ദേവികുളത്ത് ബിജെപി നേടിയത്. പത്രികയില്‍ വിവരങ്ങള്‍ പൂര്‍ണമായി രേഖപ്പെടുത്താത്തതാണ് പത്രിക തള്ളാന്‍ കാരണം.