ന്യൂഡല്‍ഹി: ഫോൺ ചോർത്തൽ വിവാദത്തിൽ പ്രക്ഷുബ്ധമായി പാർലമെന്റിന്റെ ഇരു സഭകളും. അതേസമയം ഫോണ്‍ ചോര്‍ത്തല്‍ പ്രശ്നത്തില്‍ കൂടുതല്‍ പേരുകള്‍ കൂടി വെളിയില്‍ വന്നു. പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയതില്‍ കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേലുമുണ്ടെന്ന വിവരമാണ് പുറത്ത് വന്നത്.
ഫോൺ ചോർത്തിയിട്ടില്ലെന്നും റിപ്പോർട്ടിന് പിന്നിൽ ഇന്ത്യൻ ജനാധിപത്യത്തെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ വിശദീകരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ നമ്പരും പട്ടികയിലുള്ളതായി വിവരം പുറത്ത് വന്നത്.
ഇരു സഭകളും മൂന്ന് തവണ നിർത്തി വെച്ചു. വീണ്ടും സഭ ചേർന്നപ്പോൾ പ്രതിപക്ഷം ബഹളം തുടർന്നതോടെയാണ് അശ്വിനി വൈഷ്ണവ് വിഷയത്തിൽ വിശദീകരണം നൽകിയത്. സമ്മേളനത്തിന് തൊട്ട് മുൻപ് റിപ്പോർട്ട് പുറത്തു വന്നത് യാദൃശ്ചികമല്ലെന്നും അംഗങ്ങൾ വസ്തുതകൾ മനസ്സിലാക്കണമെന്നും മന്ത്രി ലോക്സഭയിൽ പറഞ്ഞു.