തിരുവനന്തപുരം: സ്ത്രീധന പീഡനത്തെതുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടറായിരുന്ന കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി ഗതാഗത വകുപ്പുമന്ത്രി ആന്‍റണി രാജു വാര്‍ത്താ സമ്മേളനം നടത്തിയാണ് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കുവാനും വാങ്ങുവാനും പാടില്ല എന്ന 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(C)യുടെ ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് കിരണിനെതിരെ നടപടി.
സ്ത്രീധന പീഡന കേസിൽ ഒരാളെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യമായാണ്. കിരണ്‍ കുമാറിനെ ജൂണ്‍ 22ന് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർനടപടിയായാണ് ഇപ്പോൾ പിരിച്ചുവിടുന്നത്.
കേസിൽ അറസ്റ്റിലായ ഭർത്താവ് കിരൺകുമാറിെൻറ ജാമ്യാപേക്ഷ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. പ്രതിക്കെതിരെ സ്ത്രീധന പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകൾ പ്രകാരം 498 എ, 304 ബി എന്നീ വകുപ്പുകൾ പ്രകാരം കേസ് പ്രഥദൃഷ്ട്യാ തെളിവുകളുണ്ടെന്നും ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതിക്ക് അന്വേഷണ ഘട്ടത്തിൽ ജാമ്യത്തിന് അവകാശമില്ലെന്നും സെഷൻസ് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
ശാസ്താംകോട്ടയിലെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു വിസ്മയ (24). കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചതിനെ തുടർന്ന് ആയുർവേദ മെഡിക്കൽ വിദ്യാർഥിയായിരുന്ന വിസ്മയ ജീവനൊടുക്കുകയായിരുന്നെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കൊല്ലം നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകളാണ് മരിച്ച എസ്.വി. വിസ്മയ. ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തിൽ എസ്. കിരൺകുമാറുമായി വിസ്മയയുടെ വിവാഹം 2020 മേയ് 31 ന് ആയിരുന്നു. കഴിഞ്ഞ ജൂണ്‍ 21നാണ് ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ വിസ്മയ മരിക്കുന്നത്. മകളുടെ മരണം കൊലപാതകമാണെന്ന് വിസ്മയയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.