തിരുവനന്തപുരം: വിവാദ മരംമുറി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. വനം ഭൂമിയില്‍ മരം നഷ്ടമായിട്ടില്ലെന്ന റിപ്പോര്‍ട്ട് ആണ് കൈമാറിയത്. സ്വകാര്യ ഭൂമിയിലാണ് മരംമുറിയെന്നും വനഭൂമിയിലെ മരംമുറിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. കേരളം വിശദീകരിച്ചു. വനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററാണ് റിപ്പോര്‍ട്ട് നല്‍കിയത്.
അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് ലോക്സഭയില്‍ വനം പരിസ്ഥിതി സഹമന്ത്രിയാണ് മറുപടി നല്‍കിയത്. വനം ഭൂമിക്ക് പുറത്തുള്ള മരങ്ങളുടെ സംരക്ഷണം സംസ്ഥാനത്തിന്റെ അധികാരപരിധിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം റിമാന്‍റിൽ കഴിയുന്ന മുട്ടിൽ മരംമുറി കേസിലെ പ്രതികളെ ഇന്ന് അമ്മയുടെ സംസ്ക്കാര ചടങ്ങിൽ പോലീസ് സംരക്ഷണത്തില്‍ പങ്കെടുക്കും. എന്നാല്‍ പൊലീസ് അകമ്പടിയിൽ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രതികൾ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ നിലപാടിൽ നിന്ന് പ്രതികൾ പിന്നോട്ടുപോയെന്നാണ് സൂചന.
പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരെ ജയിലിലെത്തി കാണാൻ അഭിഭാഷകൻ അനുമതി തേടിയിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നത് തീരുമാനമെടുക്കുക. മുട്ടിൽ മരം മുറി കേസിൽ ഇന്ന് കൂടുതൽ പ്രതികളുടെ അറസ്റ്റിനും സാധ്യതയുണ്ട്.
പ്രതികളുടെ അപേക്ഷ കോടതി തള്ളിയതോടെ ബന്ധുക്കൾ ശവസംസ്ക്കാര ചടങ്ങുകൾ ഇന്നേക്ക് മാറ്റുകയായിരുന്നു. രണ്ട് ദിവസം മുൻപ് മരിച്ച ഇത്താമ്മ അഗസ്റ്റിന്‍റെ മൃതദേഹം വാഴവറ്റയിലെ വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. ജയിൽ സൂപ്രണ്ടിന്‍റെ അനുവാദത്തോടെ പൊലീസ് സുരക്ഷയിൽ പ്രതികളെ കൊണ്ടുപോകുന്നതിന് കോടതി അനുമതി നൽകിയിട്ടുണ്ട്.