കോവിഡ് കാലത്ത് സൃഷ്ടിക്കപ്പെട്ടത് 33,000 ടൺ കോവിഡ് മാലിന്യം; 3587 ടണ്ണുമായി മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത്; . 3300 ടണ്ണുമായി കേരളം തൊട്ടു പിന്നിലും; കണക്കുകള്‍ പുറത്തുവിട്ടത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്

മുംബൈ: ഈ കോവിഡ് കാലത്ത് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത് 33,000 ടൺ കോവിഡ് അനുബന്ധ മാലിന്യം. കോവിഡ് ബാധിതരുടെ എണ്ണത്തിലെന്നപോലെ 3587 ടണ്ണുമായി മഹാരാഷ്ട്രയാണ് കോവിഡ് മാലിന്യം സൃഷ്ടിക്കുന്നതിൽ മുന്നിൽ. 3300 ടണ്ണുമായി കേരളമാണ് രണ്ടാംസ്ഥാനത്ത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി.പി.സി.ബി.) ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 2020 ഒക്ടോബറിലാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് മാലിന്യം ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. ആകെ 5500 ടൺ. ജൂണിനുശേഷം ഡിസംബർവരെ രാജ്യത്തെ 198 കോവിഡ് അനുബന്ധ മാലിന്യസംസ്കരണ കേന്ദ്രങ്ങളിലായി ആകെ 32,994 ടൺ മാലിന്യം സംസ്കരിച്ചതായാണ് സി.പി.സി.ബി. വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡ് വ്യാപനത്തെത്തുടർന്ന് ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാലിന്യം സംസ്കരിക്കുന്നതിന് 2020 മാർച്ചിൽ സി.പി.സി.ബി. പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. സംസ്കരണ നടപടികൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ബോർഡ് മേയിൽ കോവിഡ്-19 ബി.ഡബ്ല്യു.എം. എന്ന മൊബൈൽ ആപ്പും അവതരിപ്പിച്ചു. 2020 ജൂലായിൽ രാജ്യത്തെ എല്ലാ നഗരസഭകളും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും ആപ്പ് നിർബന്ധമായി ഉപയോഗിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഇതനുസരിച്ച് ലഭിച്ച വിവരങ്ങളാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കൈവശമുള്ളത്.
പി.പി.ഇ. കിറ്റുകൾ, മാസ്കുകൾ, ഷൂ കവർ, ഗ്ലൗസ്, രക്തംപുരണ്ട മാലിന്യം, ശരീരസ്രവംപുരണ്ട വസ്ത്രങ്ങൾ, പ്ലാസ്റ്റർ, കോട്ടൺ സ്വാബുകൾ, ബെഡുകൾ, ബ്ലഡ് ബാഗുകൾ, സിറിഞ്ച്, സൂചി തുടങ്ങിയ മാലിന്യമാണ് ഇവയിലധികവും. കൂടുതൽ മാലിന്യം സൃഷ്ടിച്ചതിൽ മഹാരാഷ്ട്രയ്ക്കും കേരളത്തിനും പിന്നാലെ 3086 ടണ്ണുമായി ഗുജറാത്താണുള്ളത്. തമിഴ്നാട് 2806 ടൺ, ഉത്തർപ്രദേശ് 2502 ടൺ, ഡൽഹി 2471 ടൺ, പശ്ചിമബംഗാൾ 2095 ടൺ, കർണാടക 2026 ടൺ എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിലെ കണക്ക്. ഞായറാഴ്ചവരെയുള്ള കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 1.04 കോടി പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here