കൊച്ചി: എറണാകുളം പറവൂര്‍ പുത്തന്‍വേലിക്കരയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. അസമില്‍നിന്നുള്ള പരിമള്‍ സാഹുവിനെ ആണ് പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. വാടക വീട്ടില്‍ താമസിക്കവേയാണ് ഇയാള്‍ അടുത്ത വീട്ടിലെ വീട്ടമ്മയായ മോളിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
മോളിയുടെ വീട്ടുവളപ്പിലുള്ള കെട്ടിടത്തിൽ വാടകയ്ക്കു താമസിക്കുന്ന പരിമൾ സാഹു പുത്തൻവേലിക്കരയിൽ കോഴിക്കടയിലെ ഡ്രൈവറായിരുന്നു. ഉറങ്ങിക്കിടന്ന മോളിയെ പുലർച്ചെ ഒന്നരയോടെ പ്രതി കോളിങ് ബെൽ അടിച്ച് ഉണർത്തുകയായിരുന്നു. ബെൽ അടിക്കുന്നതിനു മുൻപു വീടിനു മുന്നിലെ ബൾബ് ഇയാൾ ഊരിമാറ്റി. മോളി വാതിൽ തുറന്നപ്പോൾ ബലംപ്രയോഗിച്ച് അകത്തു കടന്നാണു കൊല നടത്തിയത്.