സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യംചെയ്യും; ചോദ്യം ചെയ്യല്‍ സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യംചെയ്യും. 12ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് അയച്ചതായാണ് വിവരം. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം ഡോളര്‍ കടത്ത് കേസില്‍ സ്വപ്നയുടെ മൊഴിയെടുക്കുന്നത്. സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണിയുണ്ടായതുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പ് നല്‍കിയ പരാതിയില്‍ നല്‍കിയ എതിര്‍ സത്യവാങ് മൂലത്തിലാണ് കസ്റ്റംസ് വെളിപ്പെടുത്തല്‍.

സംസ്ഥാനത്തെ മൂന്നു മന്ത്രിമാര്‍ക്കും നിയമവിരുദ്ധമായ ഇടപാടില്‍ പങ്കുണ്ട്. പല ഉന്നതര്‍ക്കും ഡോളര്‍ കടത്തില്‍ കമ്മിഷന്‍ ലഭിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാര്‍ – കോൺസുലേറ്റ് ഇടപാടിലെ പ്രധാന കണ്ണിയാണ്. യുഎഇ മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമെന്നും മൂന്നു മന്ത്രിമാര്‍ക്ക് ഇടപാടുകളില്‍ പങ്കുണ്ടെന്നും മൊഴിയില്‍ പറയുന്നു. അറബി ഭാഷ അറിയുന്നതിനാല്‍ കോണ്‍സുലേറ്റുമായുള്ള ബന്ധത്തില്‍ താന്‍ ഇടനിലക്കാരിയായെന്നുമാണ് മൊഴിയില്‍ ഉള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസിന്‍റെ വെളിപ്പെടുതല്‍. നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്ത് യുഎഇ കോണ്‍സുലേറ്റ് വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും നേരിട്ട് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. യുഎഇ മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കോണ്‍സലുമായി നിയമവിരുദ്ധ പണമിടപാടുകള്‍ നടത്തിയെന്നും സ്വപ്നയുടെ രഹസ്യമൊഴിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here