ആലപ്പുഴ: ആലപ്പുഴ മണ്ഡലം എൻഡിഎ സ്ഥാനാർഥി സന്ദീപ് വാചസ്പതി പുന്നപ്ര–വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയത് രാഷ്ട്രീയ വിവാദമായി. ബിജെപി പ്രവർത്തകർക്കൊപ്പമെത്തി ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം മുഴക്കിയ ശേഷമായിരുന്നു പുഷ്പാർച്ചന.
കേരളത്തിലെ പട്ടികവിഭാഗങ്ങളോടും പാവങ്ങളോടും ഇടതു മുന്നണി കാട്ടിയ വഞ്ചനയുടെ പ്രതീകമാണു രക്തസാക്ഷി മണ്ഡപമെന്നും മുതിര ഇട്ടാണു വെടിവയ്ക്കുകയെന്നു തെറ്റിദ്ധരിപ്പിച്ചു സാധാരണക്കാരെ തോക്കിനു മുന്നില്‍ മരണത്തിലേക്കു തള്ളിവിടുകയാണു നേതാക്കൾ ചെയ്തതെന്നും സന്ദീപ് ആരോപിച്ചു.
കമ്യൂണിസ്റ്റ് വഞ്ചനയിൽ പൊലിഞ്ഞ ആത്മാക്കൾക്ക് ആദരമർപ്പിക്കാനാണു നാമനിർദേശ പത്രികാ സമർപ്പണത്തിനു മുന്നോടിയായി രക്തസാക്ഷി മണ്ഡപം സന്ദർശിച്ചതെന്നും സന്ദീപ് പറഞ്ഞു. എന്നാല്‍ സിപിഐ അതിക്രമിച്ച് കയറിയതിനു സന്ദീപിന് എതിരെ പോലീസില്‍ പരാതി നല്കിയ്ടിട്ടുണ്ട്.