കണ്ണൂര്‍: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ മാറ്റണമെന്ന് കെ. സുധാകരന്‍. അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥന്‍ സിപിഎമ്മിന്റെ സന്തതസഹചാരിയാണ്. പൊലീസ് സേനയിലെ സിപിഎം ക്രിമിനല്‍ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ യു.എ.പി.എ ചുമത്തണം. അല്ലെങ്കില്‍ കോടതിയെ സമീപിക്കും. ഷുഹൈബിനെ കൊന്ന അതേ രീതിയിലാണ് മന്‍സൂറിനേയും കൊന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ പ്രതികളെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി. കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കുള്ളവരെ തിരിച്ചറിഞ്ഞെങ്കിലും ഇവർ ഒളിവിലാണ്. കൊലപാതക കേസുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. അക്രമികൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന മൂന്നു ഇരുചക്ര വാഹനങ്ങളും പൊലീസ് കണ്ടെത്തി. ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മൻസൂർ കൊല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. കേസ് അന്വേഷിക്കുന്ന സംഘം ഇന്ന് പാനൂരിൽ സംഭവ സ്ഥലം സന്ദർശിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക സംഘമാണ് മൻസൂർ വധക്കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുത്തിട്ടുള്ളത്.
മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ നേതാവ് കെ.സുഹൈലടക്കം 25 പേരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതികളിൽ 11 പേരെ തിരിച്ചറിഞ്ഞെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. പിടിയിലായ ഷിനോസ് ഒഴികെ മറ്റെല്ലാവരും ഒളിവിലാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 11 പേരെയും സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പിടികൂടാൻ കഴിയാത്തത് പൊലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.