തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സംഭവ ബഹുലമായ ഒരദ്ധ്യായമാണ് ഗൗരിഅമ്മയുടെ തിരോധാനത്തോടെ അപ്രത്യക്ഷമാകുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന് പറഞ്ഞു. ഭൂരഹിതർക്കും പാവങ്ങൾക്കും വേണ്ടിയുളള അവരുടെ പോരാട്ടം എക്കാലവും സ്മരിക്കപ്പെടും. രാഷ്ട്രീയ പ്രവർത്തനം ജന സേവനമായിരിക്കണമെന്ന് നിഷ്ക്കർഷിച്ച ഗൗരിയമ്മ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പാഠപുസ്തകമാണെന്നും മുകുന്ദന് പറഞ്ഞു.
ഇന്നു രാവിലെയാണ് കെ.ആര്.ഗൌരിയമ്മ (102) വിടവാങ്ങിയത്. കടുത്ത അണുബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയില്‍ അംഗമായിരുന്നു. 1952-53, 1954-56 വര്‍ഷങ്ങളില്‍ തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളിലും ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു. (അഞ്ചാം നിയമസഭ ഒഴികെ).1957,1967,1980,1987 വര്‍ഷങ്ങളില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളിലും 2001ലെ എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിലും അംഗമായിരുന്നു. 1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ചേര്‍ത്തലയ്ക്ക് അടുത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിലാണ് ഗൗരിയമ്മയുടെ ജനനം. കളത്തിപ്പറമ്പില്‍ കെ.എ രാമന്റെയും പാര്‍വ്വതിയമ്മയുടെയും മകളായി 1919 ജൂലൈ 14ന് കെ.ആര് ഗൗരി ജനിച്ചു. എറണാകുളം മഹാരാജാസില്‍ നിന്നും ബിരുദവും തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ഗൗരിയമ്മ സഹോദരന്റെ സ്വാധീനത്തിലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഗൗരിയമ്മ 1954ല്‍ നടന്ന തിരുകൊച്ചി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.
ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ. ചരിത്ര പ്രസിദ്ധമായ ഭൂപരിഷ്കരണ നിയമം, 1958 ലെ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം എന്നിവ സഭയില്‍ അവതരിപ്പിച്ചതും നടപ്പിലാക്കിയതും 1957ലെ ആദ്യ മന്ത്രിസഭയില്‍ റവന്യൂ മന്ത്രി എന്ന നിലയില്‍ ഗൗരിയമ്മയായിരുന്നു. ആത്മകഥ (കെ.ആര്. ഗൗരിയമ്മ) എന്നപേരില്‍ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1957ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി തോമസും ഗൗരിയമ്മയും വിവാഹിതരായി. 1964 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും ചേര്‍ന്നു. പാര്‍ട്ടിയുടെ പിളര്‍പ്പ് ഇവരുടെ വിവാഹ ബന്ധത്തിലും പ്രതിഫലിച്ചു. 1994ല്‍ സിപിഎമ്മില്‍ നിന്നും ഗൗരിയമ്മ പുറത്തുപോന്നു. ജെ.എസ്.എസ് (ജനാധിപത്യ സംരക്ഷണ സമിതി) എന്ന ഗൗരിയമ്മയുടെ സ്വന്തം പാര്‍ട്ടി പിറന്നു.