ഗുരുവായൂരപ്പന്‍റെ അനുഗ്രഹം തേടി ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും; ആനക്കോട്ടയും സന്ദര്‍ശിച്ച് മടക്കം

ഗുരുവായൂര്‍: വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂരില്‍ ദർശനം നടത്തി. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ് അംബാനിയും രാധികാ മർച്ചൻറും അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗുരുവായൂരില്‍ എത്തിയത്. ദേവസ്വം ഭരണസാരഥികൾക്കൊപ്പമാണ് ആനന്ദും രാധികയും ക്ഷേത്രത്തിലെത്തിയത്.

സോപാനത്തിന് മുന്നിൽ നിന്ന് ശ്രീ ഗുരുവായൂരപ്പനെ ഇരുവരും തൊഴുതു. അനുഗ്രഹം തേടി. ആനന്ദ് ഭണ്ഡാരത്തിൽ കാണിക്കയുമർപ്പിച്ചു. പിന്നീട് കൊടിമരച്ചുവട്ടിൽ വെച്ച് ഭഗവാൻ്റെ പ്രസാദ കിറ്റ് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ആനന്ദിനും രാധികയ്ക്കും നൽകി. ഭഗവദ്ദർശന സായൂജ്യം നേടിയ സന്തോഷത്തിലാണ് ആനന്ദും സംഘവും ക്ഷേത്രത്തിൽ നിന്നു ഇറങ്ങിയത്. ദേവസ്വം ഉപഹാരമായി മ്യൂറൽ പെയിൻ്റിങ്ങും ഇരുവർക്കുമായി സമ്മാനിച്ചു. തുടർന്ന് ശ്രീ ഗുരുവായുരപ്പൻ്റെ ഗജവീരൻമാരുടെ താവളമായ പുന്നത്തൂർ ആനക്കോട്ടയും സംഘം സന്ദർശിച്ചു. കൊമ്പൻ ഇന്ദ്ര സെന്നിന് ആനന്ദും രാധികാ മർച്ചൻ്റും പഴം നൽകി. ഏതാനം മിനിട്ട് ആനക്കോട്ടയിൽ ചെലവഴിച്ച ശേഷമാണ് അവർ മടങ്ങിയത്.

ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ശേഷം റോഡ് മാർഗമാണ് സംഘം ശ്രീവൽസത്തിലെത്തിയത്. ശ്രീവൽസം അതിഥി മന്ദിരത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു. ചെയർമാൻ ഡോ.വി.കെ.വിജയൻ പൊന്നാടയണിയിച്ചു. ജനുവരി 19 വ്യാഴാഴ്ച മുംബെയിലായിരുന്നു ആനന്ദിൻ്റെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്ത നിശ്ചയം നടന്നത്. രാധിക കഴിഞ്ഞ സെപ്റ്റംബറിൽ മുകേഷ് അംബാനിക്കൊപ്പം ക്ഷേത്ര ദർശ്നം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here