യെച്ചൂരിയുടെ പ്രസ്താവന കുരുക്കായി; ശബരിമല ഉന്നയിക്കാന്‍ പ്രതിപക്ഷവും ആശങ്കയോടെ സിപിഎമ്മും

തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ യെച്ചൂരിയുടെ പ്രസ്താവന കുരുക്കായി മാറിയെന്ന വിലയിരുത്തലില്‍ സിപിഎം. ശബരിമലയെ പ്രചാരണ വിഷയമാക്കാനുള്ള പ്രതിപക്ഷ നീക്കങ്ങളില്‍ ജാഗ്രതയോടെയാണ് സിപിഎം നീങ്ങുന്നത്. ശബരിമലയില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും കോടതി വിധി വരുമ്പോള്‍ ഇനി ചര്‍ച്ച ചെയ്താല്‍ മതിയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. എന്നാല്‍ ശബരിമല പ്രചാരണ വിഷയമാക്കാനാണ് പ്രതിപക്ഷ നീക്കം. എന്നാല്‍ എല്‍.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കാന്‍ യു.ഡി.എഫും പ്രതിരോധിക്കാന്‍ എല്‍.ഡി.എഫും ശ്രമിച്ചാല്‍ ശബരിമല ചര്‍ച്ചയായേക്കും.

ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന വാദത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി തള്ളിപ്പറഞ്ഞതോടെയാണ് പ്രചാരണരംഗത്ത് ശബരിമല വീണ്ടും സജീവമായത്. നിലപാട് തെറ്റിയെന്ന് തോന്നുന്നുണ്ടെങ്കില്‍ വിശ്വാസികളോട് മാപ്പ് പറയണമെന്നും യെച്ചൂരിയുടെ പ്രസ്താവനയില്‍ മറുപടി പറയണമെന്നുമാണ് പ്രതിപക്ഷത്തിന്റ ആവശ്യം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ചതിനാലാണ് യുവതീ പ്രവേശത്തിന് അനുകൂല വിധി വന്നതെന്നും ചെന്നിത്തല. യെച്ചൂരിയുടെ തള്ളിപ്പറച്ചിലോടെ മന്ത്രി കടകംപള്ളിയുടെ മാപ്പ് പറച്ചിലില്‍ ആത്മാര്‍ഥതയില്ലെന്ന് തെളിഞ്ഞെന്നും ഇക്കാര്യത്തില്‍ എന്‍.എസ്.എസിന്റേത് ഉറച്ച നിലപാടാണെന്നും ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here