രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ചെറിയാന്‍ ഫിലിപ്പ് എഴുത്തിലേക്ക്; എഴുതുക ഇടത്-വലത് അണിയറക്കഥകള്‍

തിരുവനന്തപുരം: പ്രതീക്ഷിച്ച രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ചെറിയാന്‍ ഫിലിപ്പ് എഴുത്തിലേക്ക്. 40 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രം പ്രതിപാദിക്കുന്ന പംക്തിക്ക് പേരിട്ടിരിക്കുന്നത് ഇടതും വലതും എന്നായിരിക്കുമെന്നു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചെറിയാന്‍ തന്നെയാണ് അറിയിക്കുന്നത്. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കുമെന്നും അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസിലായിരിക്കെ എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും നേതൃത്വം നല്‍കിയ എ ഗ്രൂപ്പിന്റെ നേതാവായിരുന്നു ചെറിയാന്‍ ഫിലിപ്പ്. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തി മൂന്നു തവണ മത്സരിച്ചപ്പോഴും പരാജയപ്പെട്ടു. കഴിഞ്ഞ രണ്ട് തവണയും രാജ്യസഭയിലേക്ക് അദ്ദേഹത്തിന്റെ പേര് പറഞ്ഞുകേട്ടിരുന്നെങ്കിലും അത് നടന്നില്ല. ഇന്നലെ സിപിഎം സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ ചരിത്രം തുറന്നെഴുതാന്‍ പോകുന്നതായി ചെറിയാന്‍ പ്രഖ്യാപിച്ചത്.

എഫ്ബി കുറിപ്പ് ഇങ്ങനെ:
‘ഇടതും വലതും ‘ -എഴുതി തുടങ്ങുന്നു. കർമ്മമേഖലയിൽ എഴുത്തിന് കൂടുതൽ പ്രാധാന്യം നൽകും.

നാല്പതു വർഷം മുൻപ് ഞാൻ രചിച്ച ‘കാൽ നൂറ്റാണ്ട് ‘ എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് ഗ്രന്ഥമാണ്.
ഇ എം എസ്, സി.അച്ചുതമേനോൻ , കെ.കരുണാകരൻ, എ.കെ ആൻ്റണി, ഇ കെ നായനാർ, പി കെ.വാസുദേവൻ നായർ, സി.എച്ച് മുഹമ്മദ് കോയ, ഉമ്മൻ ചാണ്ടി, കെ.എം മാണി, ആർ.ബാലകൃഷ്ണപിള്ള എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.

ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്ന പുസ്തകം എന്നാണ് ഇ എം എസ് വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.
ഈ പുസ്തകത്തിൻ്റെ പിന്തുടർച്ചയായ നാല്പതു വർഷത്തെ ചരിത്രം എഴുതാൻ രാഷ്ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല. കാൽനൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടൻ എഴുതി തുടങ്ങും. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും.

ഇടതും വലതും – എന്നായിരിക്കും ചരിത്ര പുസ്തകത്തിൻ്റെ തലക്കെട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here