വിമര്‍ശനം ഉയരുക മുല്ലപ്പള്ളി , ഉമ്മന്‍ ചാണ്ടി, ചെന്നിത്തല എന്നിവര്‍ക്ക് നേരെ; കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ അഴിച്ചു പണി വന്നേക്കും

തിരുവനന്തപുരം: യു.ഡി.എഫിന് ഏറ്റ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സംവിധാനത്തില്‍ സമ്പൂര്‍ണ്ണ അഴിച്ചു പണി വന്നേക്കും. 93 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് ജയിക്കാനായത് വെറും 21 മണ്ഡലങ്ങളിലാണ്. അതുകൊണ്ട് തന്നെ വീഴ്ചയുടെ ആഘാതവും ശക്തമാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ്‌ ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ മുല്ലപ്പള്ളിയും പോസ്റ്റില്‍ തുടര്‍ന്നെക്കില്ല എന്ന സൂചനകളാണ് വരുന്നത്. ഇവര്‍ രണ്ടു പേരും ഒഴിഞ്ഞാല്‍ പകരം ആര് എന്ന ചര്‍ച്ചകളും കോണ്‍ഗ്രസില്‍ സജീവമാണ്.

പരാജയത്തിന്റ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണമെന്ന ആവശ്യവും ശക്തമാണ്. സര്‍വേ ഫലങ്ങളെല്ലാം തുടര്‍ഭരണം പ്രവചിച്ചപ്പോഴും ഇത്രയും ദയനീയ തോല്‍വി കോണ്‍ഗ്രസ് പ്രതീക്ഷിച്ചില്ല. കെ.സി വേണുഗോപാല്‍, ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി തുടങ്ങിയവര്‍ക്ക് നേരെയാകും വിമര്‍ശനം വരുന്നത്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഇനിയൊരു ദൗത്യം ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടിയും മുന്നോട്ടുവന്നേക്കില്ല. അങ്ങനെ വന്നാല്‍ വി.ഡി സതീശനാകും ആദ്യപരിഗണന.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, പി.ടി.തോമസ് എന്നിവരാണ് ജയിച്ച മറ്റ് മുതിര്‍ന്ന നേതാക്കള്‍. മുല്ലപ്പള്ളി അധ്യക്ഷ സ്ഥാനം രാജിവച്ചാല്‍ വീണ്ടും കെ സുധാകരന്റ പേര് ഉയര്‍ന്നുവന്നേക്കാം. പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണിക്കും തോല്‍വിയെക്കുറിച്ച് സമഗ്ര അന്വേഷണത്തിനും സാധ്യതയേറെ. ചരിത്രം തിരുത്തിക്കുറിച്ച ഈ ദയനീയ തോല്‍വിയുടെ പേരില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം പുകഞ്ഞു തുടങ്ങുകയാണ്. ഇതിന്റെ അലയൊലികളാകും ഇനി ദൃശ്യമാകുക.

LEAVE A REPLY

Please enter your comment!
Please enter your name here