ഗോഡ്സ് ഓണ്‍ കണ്‍ട്രിയെ കേരള മോഡല്‍ ഡെവിള്‍സ് ഓണ്‍ കണ്‍ട്രിയാക്കി മാറ്റുമെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: പിണറായി വിജയന്റെ കേരള മോഡല്‍ ഗോഡ്സ് ഓണ്‍ കണ്‍ട്രിയായ കേരളത്തെ ഡെവിള്‍സ് ഓണ്‍ കണ്‍ട്രിയാക്കി മാറ്റുമെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. കടം വാങ്ങി വാങ്ങി മുന്നോട്ടു പോകുന്ന ഈ രീതി പിന്തുടര്‍ന്നാല്‍ കേരളത്തിനു ശ്രീലങ്കയുടെ അവസ്ഥ വരുമെന്നും താമരാക്ഷന്‍ അനന്ത ന്യൂസിനോട് പറഞ്ഞു.

പിണറായി 2016-ല്‍ കേരളത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിന്റെ പൊതുകടം ഒരു ലക്ഷത്തി അമ്പത്തിയാറായിരം കോടിയായിരുന്നു. എന്നാല്‍ ആറു വര്‍ഷം കൊണ്ട് പൊതുകടം മൂന്ന് ലക്ഷത്തി എഴുപത്തിയഞ്ചായിരം കോടിയായി. ധൂര്‍ത്തിന്റെയും അഴിമതിയുടെയും ഫലമാണിത്.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒന്‍പത് മാസക്കാലം വാങ്ങിയ കടം 44000 കോടിയാണ്. ഇതെല്ലാം നിത്യ നിദാന ചിലവുകള്‍ക്ക് വേണ്ടിയുള്ള കടമാണ്. 74000 കോടിയാണ് ഈ ഒന്‍പതു മാസത്തെ റവന്യൂ വരുമാനം. ഇതില്‍ 71000 കോടി ശമ്പളത്തിനും പെന്‍ഷനും മാത്രമായി ചിലവായി. ഈ സമയത്താണ് സില്‍വര്‍ ലൈനും കൂടി വരുന്നത്. രണ്ടു ലക്ഷം കോടിയാണ് ഇതില്‍ ചിലവ് കണക്കാക്കപ്പെടുന്നത്. ഇത് മറ്റൊരു കട ബാധ്യതയായി മലയാളികള്‍ക്ക് മുന്നില്‍ നില്‍ക്കും.

വന്ദേഭാരതം ട്രെയിന്‍ ഈ റൂട്ടില്‍ ഓടിച്ചാല്‍ കാസര്‍കോട്-തിരുവനന്തപുരം നാല് മണിക്കൂര്‍ കൊണ്ട് എത്താം. ഒരു ബാധ്യതയുമില്ലാതെ, ആരെയും കുടിയൊഴിപ്പിക്കാതെ പ്രശ്നം പരിഹരിക്കാന്‍ വന്ദേഭാരത് ട്രെയിനുകള്‍ക്ക് കഴിയും. പ്രളയം വന്നപ്പോള്‍ ആടിനെ വിറ്റ പണം അടക്കമാണ് മലയാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇങ്ങനെ കോടികള്‍ ഒഴുകിവന്നെങ്കിലും അര്‍ഹമായ നഷ്ടം ദുരിതത്തിനു ഇരയായ വീടും സ്വത്തും നഷ്ടമായവര്‍ക്ക് ലഭിച്ചിട്ടില്ല.

അങ്കണവാടി അധ്യാപകര്‍ക്ക് വേതനം പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കെഎസ് ആര്‍ടിസിയും കെഎസ്ഇബിയും പോലും തകര്‍ച്ചയുടെ വക്കിലും. കൃഷി നാശം കാരണം കര്‍ഷക ആത്മഹത്യയും പെരുകുകയാണ്. സാമ്പത്തിക തകര്‍ച്ച കാരണം കടം സഹിക്കാന്‍ കഴിയാതെ കുടുംബം ഒന്നാകെ ആത്മഹത്യയുടെ വഴിയും തേടുന്ന അവസ്ഥയാണ്. ഇതിനെല്ലാം പുറമെയാണ് കടം കൂട്ടാന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയും. ഈ മോഡല്‍ പിന്തുടര്‍ന്നാല്‍ ഗോഡ്സ് ഓണ്‍ കണ്‍ട്രി ഡെവിള്‍സ് ഓണ്‍ കണ്‍ട്രിയാകുമെന്നു താമരാക്ഷന്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here