തിരുവല്ല : കെ റയിൽ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കെ റയിൽ റയിൽ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വൈ എം സി എ ഹാളിൽ നടന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമ വിരുദ്ധമായാണ് ജനങ്ങളുടെ ഭൂമിയിൽ കുറ്റിയിട്ടത്. ഇതിനെ ചെറുത്തവർക്കെതിരെ എടുത്ത എല്ലാ കേസുകളും സർക്കാർ പിൻവലിക്കണം. കുറ്റിയുണ്ടാക്കിയ കമ്പനിക്ക് കാശ് കൊടുത്തിട്ടില്ല. കുറ്റിയിടാൻ പോയ തൊഴിലാളികൾക്ക് 3 മാസമായി ശമ്പളം നൽകിയിട്ടില്ല. കടത്തിൽ മുങ്ങി നിൽക്കുന്ന കേരളത്തെ വീണ്ടും സർക്കാർ കടമെടുത്ത് തകർക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
വിനാശകരമായ കെ റയിൽ വേണ്ട, കേരളം വേണം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്ത് നടക്കുന്ന ഉജ്ജ്വല പ്രക്ഷോഭത്തിന് സംഗമം ഐക്യദാർഢ്യമർപ്പിച്ചു. ഐക്യദാർഢ്യ സമിതി ചെയർമാൻ മുൻ എം എൽ എ ജോസഫ് എം പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ആരെതിർത്താലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ ഇപ്പോൾ ജനരോഷത്തെ തുടർന്ന് പിന്നോട്ട് പോവുകയാണ്. പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ ആക്രമിച്ചും അടിച്ചമർത്തിയും കെ റയിലിന്റെ മഞ്ഞക്കല്ലിടാനുള്ള നീക്കം ജനങ്ങളുടെ ശക്തമായ ചെറുത്തു നില്പിനെ തുടർന്നാണ് പിൻവലിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ. ഫിലിപ്പ് എൻ തോമസ്, പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ, വിജയകുമാർ മണിപ്പുഴ, ഡോ.സൈമൺ ജോൺ, അഡ്വ. വർഗ്ഗീസ് മാമൻ, ബിന്ദു ജയകുമാർ, എസ് രാജീവൻ, ലാലു തോമസ്, വർഗ്ഗീസ് ജോൺ , സതീഷ് ചാത്തങ്കരി, ആർ.ജയകുമാർ, എം സലീം, പി ജി പ്രസന്നകുമാർ, റ്റി എ അൻസാരി, വിനോദ് സെബാസ്റ്റ്യൻ, സാം ഈപ്പൻ, അഡ്വ വി സി സാബു, രാജേഷ് ചാത്തങ്കരി, ബിജു ലങ്കാ ഗിരി, റജി മലയാലപ്പുഴ, മുരുകേഷ് നടയ്ക്കൽ, ജയിംസ് കണ്ണിമല, എസ് രാധാമണി, അഡ്വ. ടി എച്ച് സിറാജുദീൻ, അരുൺ ബാബു അമ്പാടി, ബേബി ചെരിപ്പിട്ട കാവ്, പി പി ജോൺ, ഡോ. ശാമുവേൽ നെല്ലിക്കാട്, കെ.ആർ പ്രസാദ്, സിന്ധു ജയിംസ്, ശരണ്യാ രാജ് പ്രസംഗിച്ചു.