തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ശമ്പളസ്കെയില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും യൂണിയനുകളുടെ ചെയ്തികളും വിവാദമായ പശ്ചാത്തലത്തില്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ കേരള ഹൈക്കോടതിയുടെ മേല്‍ നോട്ടത്തില്‍ വിദഗ്സസമിതി വേണമെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍ ആവശ്യപ്പെട്ടു. വൈദ്യുതി മന്ത്രിയ്ക്കോ ബോര്‍ഡ് ചെയര്‍മാനോ നിയന്ത്രിക്കാന്‍ കഴിയാത്ത അഴിഞ്ഞാട്ടമാണ് സമരാഭാസമെന്ന പേരില്‍ ബോര്‍ഡില്‍ യൂണിയനുകള്‍ നടത്തുന്നത് എന്നും താമരാക്ഷന്‍ അനന്ത ന്യൂസിനോട് പറഞ്ഞു.
1956 ലെ കമ്പനി നിയമങ്ങള്‍ അനുസരിച്ച് പവര്‍ ജനറേറ്റ് ചെയ്യാന്‍ രൂപീകരിച്ച കമ്പനിയാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്. മഴ പെയ്യുമ്പോള്‍ ലഭിക്കുന്ന വെള്ളം ഉപയോഗിച്ച് ജനറേറ്റ് ചെയ്യുന്ന വൈദ്യുതിയ്ക്ക് ഭീമമായ തുകയാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. വൈദ്യുതി ചാര്‍ജ് ഒരു തീവെട്ടിക്കൊള്ളയായി മാറിയിട്ടുണ്ട്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇതേ രീതിയില്‍ ഉയര്‍ന്ന തുക ഈടാക്കുന്നില്ല.
ഡല്‍ഹിയില്‍ പവര്‍ ഉത്പാദിപ്പിക്കുന്നത് റിലയന്‍സ് ആണ്. 8500 തൊഴിലാളികള്‍ ആണ് അവിടെ ആകെയുള്ളത്. 2305 പേരാണ് അവിടെ സ്ഥിരം ജോലിക്കാര്‍. ബാക്കിയുള്ളവര്‍ താത്കാലിക ജീവനക്കാരാണ്. 33400 മെഗാവാട്ടാണ് അവര്‍ ആകെ ഉത്പാദിപ്പിക്കുന്നത്. ഡല്‍ഹിയില്‍ 200 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമാണ്. എന്നിട്ടും ആയിരം കോടിയോളം അവിടെ ലാഭമാണ്.
കേരളത്തിലെ അവസ്ഥയോ? ബോര്‍ഡില്‍ ഉള്ളവര്‍ക്ക് സുഖിക്കാന്‍ ഉപഭോക്താക്കളെ പിഴിയുകയാണ്. ഇവിടെ ആകെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് 2298 മെഗാവാട്ടാണ്. 26000 സ്ഥിരം തൊഴിലാളികളാണ് കേരളത്തിലെ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഉള്ളത്. പെന്‍ഷന്‍കാര്‍ വേറെയും. കോടികളാണ് ശമ്പളത്തിനും പെന്‍ഷനും വേണ്ടി മുടക്കുന്നത്. വൈദ്യുതി ഉപഭോക്താക്കളെ പിഴിഞ്ഞാണ് ഈ തുക കണ്ടെത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം ബോര്‍ഡിന്റെ നഷ്ടമോ 1872 കോടിയാണ് ബോര്‍ഡിന്റെ സാമ്പത്തിക നഷ്ടം. ഈ നഷ്ടം നികത്തേണ്ടത് കേരളത്തിലെ സാധാരണ ജനങ്ങളും. ഇപ്പോള്‍ വീണ്ടും വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
കൊവിഡ് കാരണം തകര്‍ന്ന ജനങ്ങളാണ് വന്‍ തുകയുടെ വര്‍ദ്ധിപ്പിച്ച വൈദ്യുതി ചാര്‍ജ് അടയ്ക്കേണ്ടി വരുന്നത്. ബോര്‍ഡിലെ ഒരു ഡ്രൈവറുടെ ശമ്പളം തന്നെ എഴുപതിനായിരം രൂപയ്ക്ക് മുകളിലാണ്. നാല് ലക്ഷം രൂപവരെ ശമ്പളം വാങ്ങിക്കുന്നവരാണ് ബോര്‍ഡില്‍ ഉള്ളത്. ഇത്രയും ശമ്പളം വാങ്ങിക്കുന്ന ഒരു ഇലക്ട്രിസിറ്റി ബോര്‍ഡും ഇന്ത്യയില്‍ ഇല്ല. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെക്കാള്‍ മൂന്നിരട്ടി ശമ്പളമാണ് ബോര്‍ഡില്‍ ഉള്ളവര്‍ കൈപ്പറ്റുന്നത്.
തുടരെ തുടരെയുള്ള ശമ്പള പരിഷ്ക്കരണം കാരണം 14000 കോടിയായാണ് ബോര്‍ഡിന്റെ കടം ഉയര്‍ന്നത്. എന്നാല്‍ ഭാരം താങ്ങേണ്ടി വരുന്നത് വൈദ്യുതി തുക അടയ്ക്കുന്ന സാധാരണ ജനങ്ങളാണ്. ബോര്‍ഡിനെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയും എന്ന് തോന്നുന്നില്ല. അതിനാല്‍ കേരള ഹൈക്കോടതിയുടെ മേല്‍ നോട്ടത്തില്‍ വിദഗ്സസമിതി വേണം- എ.വി.താമരാക്ഷന്‍ ആവശ്യപ്പെട്ടു.