കൊച്ചി: അഭിനയത്തിളക്കത്തിന്റെ അഞ്ചു പതിറ്റാണ്ടു പൂർത്തിയാക്കിയ പത്മശ്രീ ഭരത് മമ്മൂട്ടിയെ രാമവർമ്മ ഫൗണ്ടേഷൻ ഫോർ ആർട്ട് ആൻഡ് കൾച്ചർ ചെയർമാൻ രാമവർമ്മ തമ്പുരാൻ ഉപഹാരവും ആശംസാപത്രികയും നൽകി ആദരിച്ചു. മമ്മൂട്ടിയും പാർവ്വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായ അഭിനയിക്കുന്ന ‘പുഴു ‘വിന്റെ കാക്കനാട്ടുള്ള ലൊക്കേഷനിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്.
രവിവർമ്മയുടെ പ്രസിദ്ധമായ ‘കാദംബരി’ യും ആശംസാപത്രികയും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി രചിച്ച ‘ഹിസ്റ്ററി ലിബറേറ്റഡ്’ എന്ന ഗ്രന്ഥത്തിൻ്റെയും മാർക്ക്സ് പ്രൊഡക്ഷൻസിലെ ശ്രീ വി. കെ. കൃഷ്ണ കുമാറിൻ്റെ ബാലസാഹിത്യകൃതി മൃഗറോണയുടെയും പ്രതികളും രാമവർമ്മത്തമ്പുരാൻ മമ്മൂട്ടിക്കു സമ്മാനിച്ചു.
നായിക പാർവ്വതി തിരുവോത്തിനും അശ്വതി തിരുനാളിൻ്റെ ഗ്രന്ഥം സമ്മാനിച്ചു. മമ്മൂട്ടിയുടെ മാനേജർ എസ്.ജോർജ്, ‘പുഴു’വിൻ്റെ സംവിധായിക റത്തീന ഷർഷാദ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ശ്യാം മോഹൻ, ക്യാമറാമാൻ തേനി ഈശ്വർ, സംവിധായകരായ സജി കെ. പിള്ള,ദിനേഷ് നീലകണ്ഠൻ,ഛായാഗ്രാഹകൻ രതീഷ് മംഗലത്ത്, നടൻ ബിജു വർഗീസ് ചേർത്തല എന്നിവരും ‘പുഴു’ സിനിമയുടെ അണിയറ പ്രവർത്തകരും ചടങ്ങില്‍ സംബന്ധിച്ചു.