ലോക്നാഥ് ബഹ്റയ്ക്ക് ഇന്ന് യാത്രയയപ്പ്; പുതിയ പൊലീസ് മേധാവിയെ ഇന്ന് തീരുമാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്ന് തീരുമാനിക്കും. അനില്‍ കാന്ത്, ബി. സന്ധ്യ, സുദേഷ്കുമാര്‍ എന്നിവരാണ് സജീവ പരിഗണനയില്‍. വിരമിക്കുന്ന ഡി.ജി.പി ലോക്നാഥ് ബഹ്റയ്ക്ക് ഇന്ന് ഔദ്യോഗിക പരേഡോട് കൂടി യാത്രയയപ്പ് നല്‍കും. നീണ്ട അഞ്ച് വര്‍ഷക്കാലം. പൊലീസ് മേധാവി സ്ഥാനത്ത് ഇരുന്നാണ് ബഹ്റ വിരമിക്കുന്നത്. ഇന്ന് രാവിലെ പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ യാത്രയയപ്പ് പരേഡും സ്വീകരിച്ച് പടിയിറക്കം. ഇന്നുള്ള മന്ത്രിസഭായോഗത്തില്‍ തന്നെ ഡിജിപിയേയും തീരുമാനിക്കും

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ കൂടുതലും അനില്‍കാന്തിനാണ്. ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ പ്രധാനപദവികള്‍ വഹിച്ചതും നിലവിലെ പൊലീസ് സംവിധാനത്തിനൊപ്പം ചേര്‍ന്ന് പോകുന്നതുമാണ് യോഗ്യതയായി ഉയര്‍ത്തുന്നത്. പക്ഷെ ജനുവരിയില്‍ വിരമിക്കുമെന്നത് തിരിച്ചടിയായേക്കാം. എന്നാല്‍ സീനിയോറിറ്റി പരിഗണിച്ചാല്‍ സുദേഷ്കുമാറിന് നറുക്ക് വീണേക്കും.

കേന്ദ്ര ഏജന്‍സികളിലടക്കം പ്രവര്‍ത്തിച്ച് ഡല്‍ഹി ബന്ധമുള്ളതിനാല്‍ ബെഹ്റയുടെ ഉത്തമ പിന്‍ഗാമിയെന്ന വാദം അദേഹത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നുണ്ട്. മകള്‍ ഗണ്‍മാനെ മര്‍ദ്ദിച്ച കേസ് പക്ഷെ തിരിച്ചടിയാണ്.
ആദ്യ വനിതാ ഡി.ജി.പിയെ നിയമിച്ച് ചരിത്രം കുറിക്കുകയാണ് ലക്ഷ്യമെങ്കില്‍ ബി. സന്ധ്യയുടെ പേര് പ്രഖ്യാപിക്കല്‍ മാത്രമാവും അവശേഷിക്കുക. കഴിഞ്ഞ നാല് ദിവസമായി പലതരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടങ്കിലും മുഖ്യമന്ത്രി സൂചനകളൊന്നും നല്‍കിയിട്ടില്ല. എന്തായാലും മന്ത്രിസഭായോഗത്തിന് പിന്നാലെ ഉത്തരവിറക്കി വൈകിട്ട് അഞ്ച് മണിയോടെ പുതിയ മേധാവി അധികാരമേല്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here