കോണ്‍ഗ്രസിനെ ഒഴിച്ച് നിര്‍ത്തണമെന്നുള്ള സിപിഎം ആവശ്യം കേരളം മാത്രം പരിഗണിച്ചുള്ളതെന്ന് സത്യന്‍ മൊകേരി

തിരുവനന്തപുരം: ദേശീയ തലത്തില്‍ മതേതര-ജനാധിപത്യ-ഇടത്  രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മ ഉണ്ടാകുന്നതാണ്  ബിജെപിയ്ക്ക് എതിരെയുള്ള പോരാട്ടത്തിനു ഗുണം ചെയ്യുകയെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നതും മുഖ്യശത്രു ബിജെപി എന്ന് തന്നെയാണ്. കേരളത്തിന്റെ സാഹചര്യം മാത്രം പരിഗണിച്ചാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ഒഴിച്ച് നിര്‍ത്തണമെന്ന് കേരള ഘടകം ആവശ്യപ്പെടുന്നത്. കേരളത്തില്‍ ഒരു നിലപാട്, ദേശീയ തലത്തില്‍ മറ്റൊരു നിലപാട് എന്നൊന്നുമില്ല-സത്യന്‍ മൊകേരി അനന്ത ന്യൂസിനോട് പറഞ്ഞു.

ബിജെപിയ്ക്ക് എതിരെ തത്വാധിഷ്ടിത നിലപാടുമായി മതേതരത്വ ജനാധിപത്യ പാര്‍ട്ടികള്‍ മുന്നോട്ടു വരണം എന്നാണ് സിപിഐ നിലപാട്. ഇതില്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം പ്രധാനമാണ്. യുപി തിരഞ്ഞെടുപ്പില്‍ 84 മണ്ഡലങ്ങളില്‍ ബിജെപി ജയിച്ചത് വളരെ കുറഞ്ഞ വോട്ടുകള്‍ക്കാണ്. ബിജെപി വിരുദ്ധ വോട്ടുകള്‍ യോജിച്ചിരുന്നെങ്കില്‍ ബിജെപി യുപിയില്‍ അധികാരത്തില്‍ വരില്ല എന്നാണു യുപി തിരഞ്ഞെടുപ്പ് നല്‍കുന്ന പാഠം.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയത്തിന് കാരണം ബിജെപി എതിര്‍ വോട്ടുകള്‍ ഭിന്നിച്ചതിനാലാണ്. ഈ രീതിയില്‍ ഒരു സഖ്യം വന്നെങ്കില്‍ ബിജെപിയ്ക്ക് മൂക്ക് കയറിടാന്‍ കഴിയുമായിരുന്നു. കോണ്‍ഗ്രസിന്റെ കോംപ്രമൈസിംഗ് നിലപാടുകളും ബിജെപി വിജയത്തിന് കാരണമാണ്. നിലവിലെ നിലപാടുകള്‍ കാരണം കോണ്‍ഗ്രസ് ദുര്‍ബലമാവുകയാണ്. കോണ്‍ഗ്രസും ഉറച്ച നിലപാട് സ്വീകരിച്ച് മുന്നോട്ടു വരാന്‍ തയ്യാറാകണം.

യുപിഎ ഭരണസമയത്ത് സിപിഎം കോണ്‍ഗ്രസുമായി സഖ്യമുണ്ടായിരുന്നു. യുപിഎയ്ക്ക് പൂര്‍ണ പിന്തുണയാണ് അന്ന് സിപിഎം നല്‍കിയത്. സോമനാഥ് ചാറ്റര്‍ജി സ്പീക്കര്‍ ആയത് അങ്ങനെയാണ്. യുപിഎ-ഇടത് കോര്‍ഡിനേഷന്‍ കമ്മറ്റി തന്നെ അന്ന് നിലവിലുണ്ടായിരുന്നു. തമിഴ്നാട്-മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍   കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇടത് മുന്നണികളുടെ  സഖ്യം നിലവിലുണ്ട്.  ആന്റണി കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കി ഭരണം നടത്തിയ പാരമ്പര്യം കേരളത്തിനെ സിപിഎമ്മിനുണ്ട്-സത്യന്‍ മൊകേരി പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here