കേന്ദ്രം സില്‍വര്‍ ലൈനിനു പച്ചക്കൊടി കാണിച്ചാല്‍ ബിജെപി യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് എ.വി. താമരാക്ഷന്‍

തിരുവനന്തപുരം: കെ റെയിലിനെതിരെയുള്ള പ്രക്ഷോഭത്തില്‍ ബിജെപിയും പങ്കാളികളായിരിക്കെ സംസ്ഥാന ഘടകത്തിന്റെ എതിര്‍പ്പ് മറികടന്ന് കേന്ദ്രം അനുമതി നല്‍കുകയാണെങ്കില്‍ ബിജെപി പ്രവര്‍ത്തകര്‍ രാജിവെച്ച് യുഡിഎഫിനെ പിന്തുണയ്ക്കണമെന്നു ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍ ആവശ്യപ്പെട്ടു. സില്‍വര്‍ ലൈനിനു പിന്നില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് സാമ്പത്തിക താത്പര്യങ്ങളാണ്. മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ സ്വത്തുവകകളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതിയുടെ നേതൃത്വത്തില്‍ സമിതി വേണമെന്നും താമരാക്ഷന്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂലമായ സമീപനമുണ്ടെന്ന വ്യക്തമായ ധാരണയുടെ പുറത്താണ് ഇത്രയേറെ എതിര്‍പ്പുകള്‍ മറികടന്നും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. ഇത് ബിജെപി സംസ്ഥാന ഘടകം തിരിച്ചറിയണമെന്നും താമരാക്ഷന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ കേരളത്തെ മുച്ചൂടും മുടിക്കുമെന്നു മനസിലായിട്ടും മുഖ്യമന്ത്രി ഈ പദ്ധതിയുമായി മുന്നോട്ടു പോവുകയാണ്. പദ്ധതിയില്‍ സിപിഎമ്മിന് ലഭിക്കുന്ന സാമ്പത്തിക ലാഭമാണ് മുഖ്യമന്ത്രിയുടെ താത്പര്യത്തിനു പിന്നില്‍. കേന്ദ്രത്തിനു കേരളം പ്രശ്നമല്ല. അവര്‍ക്ക് ഇന്ത്യ ഭരിച്ചാല്‍ മതി. ഇത് മനസിലാക്കിയാണ് സിപിഎം മുന്നോട്ട് പോകുന്നത്.

കോണ്‍ഗ്രസിനെ ഒഴിവാക്കി മതേതര വോട്ടുകള്‍ ഭിന്നിക്കുന്ന സമീപനം സിപിഎം ദേശീയ തലത്തില്‍ തന്നെ സ്വീകരിച്ചത് ബിജെപിയുമായി തുടരുന്ന അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ലാവ്‌ലിന്‍ കേസില്‍ കേന്ദ്രം ഒളിച്ചുകളി നടത്തുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് മനസിലാക്കണം. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും ലൈഫ് മിഷന്‍ അഴിമതിയുമെല്ലാം അന്വേഷിക്കുന്നത് കേന്ദ്ര ഏജന്‍സികളാണ്. ഈ കേസിന്റെ ഏതെങ്കിലും വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ടോ? ഈ കേസുകള്‍ മെല്ലെപ്പോക്കില്‍ ആണെന്ന് മാത്രമല്ല എല്ലാം തേഞ്ഞുമാഞ്ഞുപോകുന്ന അവസ്ഥയിലുമാണ്. ഇത് മനസിലാക്കി ബിജെപി കേരള ഘടകം യുഡിഎഫിനെ പിന്തുണയ്ക്കണമെന്നു താമരാക്ഷന്‍ ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here