തിരുവനന്തപുരം: വി.ഡി.സതീശന്റെ വരവോടെ കേരളത്തിലെ ഗ്രൂപ്പ് പോരുകള്‍ ശക്തമാകുമെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ ഇടപെടല്‍. വി.ഡി.സതീശനുമായി സഹകരിച്ചുപോകണമെന്ന് കെപിസിസി നേതാക്കളോട് സോണിയ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഫോണില്‍ വിളിച്ച് സോണിയ സംസാരിച്ചു. നിയമസഭാ കക്ഷിയില്‍ സതീശന്‍ അനുകൂലമല്ലാതായപ്പോള്‍ എംപിമാരുടെ പിന്തുണ തേടിയാണ് ചെന്നിത്തലയെ മാറ്റിയത്.
എ-ഐ ഗ്രൂപ്പുകളുടെ എതിര്‍പ്പ് തള്ളിയായിയിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം. നിയമസഭാകക്ഷിയോഗത്തിലെ ഭൂരിപക്ഷത്തിനൊപ്പം പൊതുവികാരവും സതീശന് അനുകൂലമായി. തിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കുന്ന അശോക് ചവാന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കെപിസിസി നേതൃത്വത്തിലും മാറ്റമുണ്ടാകും.
തലമുറ മാറ്റമെന്ന ഒറ്റമൂലിയാണ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിലൂടെ ഹൈക്കമാന്‍ഡ് പുറത്തെടുത്തത്. രമേശ് ചെന്നിത്തല പ്രതിപക്ഷനേതൃസ്ഥാനത്ത് തുടരട്ടെയെന്ന് ഉമ്മന്‍ ചാണ്ടി അവസാനനിമിഷംവരെ വാദിച്ചു. എന്നാല്‍ ഗ്രൂപ്പ് സമ്മര്‍ദം മറികടന്ന് ഹൈക്കമാന്‍ഡ് തീരുമാനം കൈക്കൊള്ളുകയായിരുന്നു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധ്യക്ഷനായ നിരീക്ഷകസംഘം എംഎല്‍എമാരുടെ നിലപാട് അറിഞ്ഞശേഷം വിഡി സതീശന് അനുകൂലമായ റിപ്പോര്‍ട്ടാണ് എഐസിസിക്ക് നല്‍കിയത്. രാഹുല്‍ ഗാന്ധിയും പച്ചക്കൊടി കാട്ടി. ഭൂരിഭാഗം എംപിമാരും സതീശനെ പിന്തുണച്ചു. തുടക്കം മുതല്‍ സതീശന് അനുകൂലമായി നിലപാടെടുത്തിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ നിലപാടും നിര്‍ണായകമായി.