കൊല്‍ക്കത്ത: ബംഗാളിലെ നാലാം ഘട്ട വോട്ടെടുപ്പും സംഘര്‍ഷാത്മകം; വോട്ടെടുപ്പിനെ നാന്ന വെടിവയ്പ്പിൽ നാല് പേര്‍ മരിച്ചു. കൂച്ച്‌ബെഹാർ ജില്ലയിലെ മാതാബംഗയിലാണ് വെടിവയ്‌പ്പില്‍ നാല് പേര്‍ മരിച്ചത്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി. ബിജെപി എംപിയും സ്ഥാനാർഥിയുമായ ലോക്കറ്റ് ചാറ്റർജിക്കും മാധ്യമപ്രവർത്തകർക്കും നേരെ ആക്രമണമുണ്ടായി.
തൃണമൂൽ കോൺഗ്രസ് – ബിജെപി സംഘര്‍ത്തെ തുടർന്ന് സ്ഥലത്ത് ഉണ്ടായിരുന്ന കേന്ദ്ര സേനയാണ് വെടിയുതിര്‍ത്തതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനോട് ആവശ്യപ്പെട്ടു. ഹുഗ്ലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും എം പിയുമായ ലോക്കറ്റ് ചാറ്റര്‍ജിയുടെ വാഹനം ആക്രമിക്കപ്പെട്ടു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിക്കുന്നു.
അതിന്നിടെ ബിജെപിക്ക് മുൻതൂക്കമുണ്ടെന്ന് തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകുന്ന പ്രശാന്ത് കിഷോര്‍ പറയുന്ന ഓഡിയോ ബിജെപി പുറത്തു വിട്ടു. പുറത്ത് വന്ന ഓഡിയോയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബംഗാളില്‍ ഒരോ പോലെ സ്വാധീനമുണ്ടെന്ന് പറയുന്നുണ്ട്. മാറിമാറിവന്ന സർക്കാരുകളുടെ ന്യൂനപക്ഷ പ്രീണനം ബിജെപിക്ക് അനുകൂലമായെന്നും പ്രശാന്ത് കിഷോർ പറയുന്നു. എന്നാല്‍ ബിജെപിക്ക് 100 സീറ്റു പോലും ലഭിക്കില്ലെന്നും കിഷോര്‍ ആവര്‍ത്തിച്ചു.