പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയത് മുന്നൂറോളം ഫോണുകള്‍; ചോര്‍ത്തല്‍ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയത് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും സുരക്ഷാ ഏജന്‍സി മേധാവികളുടെയും ഫോണ്‍ കോളുകള്‍. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം മുന്നൂറോളം നമ്പറുകള്‍ ചോര്‍ത്തലിന് വിധേയമായെന്നാണ് കരുതുന്നത്.

സൗദി മാധ്യമപ്രവര്‍ത്തകനായ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. .

നാല്‍പ്പതോളം മാധ്യമപ്രവര്‍ത്തകരുടെ പേരുകള്‍ ഇതിലുണ്ട്. . മൂന്ന് പ്രധാന പ്രതിപക്ഷ നേതാക്കള്‍, ഒരു ഭരണഘടനാസ്ഥാപനത്തിന്റെ തലവന്‍, നരേന്ദ്ര മോദി സര്‍ക്കാരിലെ രണ്ടുമന്ത്രിമാര്‍, സുരക്ഷാ ഏജന്‍സി മേധാവികളുടെയും മുന്‍മേധാവികളുടെയും ഫോണുകള്‍ ചോര്‍ത്തിയിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.

ഐ.ടി. നിയമത്തില്‍ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വ്യക്തമായ വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇവ ലംഘിച്ചു കൊണ്ടാണ് പെഗാസസ് ഉപയോഗിച്ച് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയുടെയും സ്മൃതി ഇറാനിയുടെയും ഫോണുകളാണ് ചോര്‍ത്തിയത് എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ഹിന്ദുസ്ഥാന്‍ ടൈംസ്, ഹിന്ദു തുടങ്ങിയ മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളാണ് ചോര്‍ത്തിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ ആയിരത്തിലധികം പേരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന വിവരവമാണ് പുറത്തുവന്നിട്ടുള്ളത്. വ്യവസായികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടിട്ടുണ്ട്.

ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പാണ് പെഗാസസ് സോഫ്റ്റ്‌വെയര്‍ വില്‍ക്കുന്നത്. അതേസമയം തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചോര്‍ത്തല്‍ നടത്തിയെന്നത് ശരിയല്ലെന്നും തങ്ങളുടെ സോഫ്റ്റ്‌വെയര്‍ വാങ്ങിയ ഏതെങ്കിലും സ്ഥാപനങ്ങള്‍ ഉപയോഗിച്ചതാവാം എന്നതാണ് പെഗാസസിന്റെ നിലപാട്. എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍   കേന്ദ്ര സര്‍ക്കാര്‍  നിഷേധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here