തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ സംസാരിക്കുന്നതില്‍ നിന്നും ശശി തരൂരിനെ വിലക്കിയതും കെ.വി.തോമസിനെതിരെ നടപടി വരുമെന്ന് പ്രഖ്യാപിച്ചതും സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദുര്‍ബലപ്പെടുത്തുന്ന കോണ്‍ഗ്രസ് നടപടിയാണെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍.
ദേശീയ ബദലിനു യെച്ചൂരി കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിക്കുകയും കോണ്‍ഗ്രസിന് ഒപ്പം നിന്ന് മുന്നോട്ടു പോകണമെന്ന നിലപാട് പങ്ക് വയ്ക്കുകയും ചെയ്യുന്ന നേതാവാണ്. യെച്ചൂരിയാണ് തരൂരിനെയും കെ.വി.തോമസിനെയും സെമിനാറില്‍ സംസാരിക്കാന്‍ ക്ഷണിച്ചത്. അല്ലാതെ കേരളത്തിലെ സിപിഎം നേതൃത്വമല്ല. പക്ഷെ ഇരു നേതാക്കളെയും കോണ്‍ഗ്രസ് വിലക്കിയപ്പോള്‍ അത് കോണ്‍ഗ്രസിന് നേരെ ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന കേരളത്തിലെ സിപിഎം നേതൃത്വത്തെ സഹായിക്കുന്ന നടപടിയായി മാറി. ഇത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നുവെന്ന് താമരാക്ഷന്‍ അനന്ത ന്യൂസിനോട് പറഞ്ഞു.
2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാനുള്ള നയസമീപനമാണ് യെച്ചൂരി പിന്തുടര്‍ന്നത്. എന്നാല്‍ മൂന്നാം മുന്നണിയുമായി മുന്നോട്ട് പോകാനാണ് സിപിഎം പിബിയില്‍ തീരുമാനം വന്നത്. ഇത് കേരള ഘടകത്തിന്റെ പിന്തുണയോടെയാണ്. ഇതാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്താന്‍ ബിജെപിയെ സഹായിച്ചത്.
ബിജെപിയ്ക്ക് ഇന്ത്യയില്‍ ഉള്ളത് 40 ശതമാനം വോട്ടാണ്. അറുപത് ശതമാനം മറുവശത്ത് നിലനില്‍ക്കുന്നു. ബിജെപി ഭരണത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കണമെങ്കില്‍ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റ്-പ്രാദേശിക പാര്‍ട്ടികളുടെ ശക്തമായ കൂട്ടുകെട്ട് നിലവിലുണ്ടാകണം. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ സംസാരിച്ച മന്ത്രി പി.രാജീവ് ഉയര്‍ത്തിയത് സിപിഎം സെമിനാറില്‍ പങ്കെടുക്കുന്ന നേതാക്കളെ വിലക്കുന്ന കോണ്‍ഗ്രസുമായി എങ്ങനെ അഖിലേന്ത്യാ തലത്തില്‍ സഖ്യമുണ്ടാക്കാന്‍ കഴിയും എന്ന ചോദ്യമാണ്. കോണ്‍ഗ്രസ് നടപടി അപക്വമായ നടപടിയാണ്-താമരാക്ഷന്‍ പറഞ്ഞു.