രാജീവ് വധത്തിനു ബെല്‍റ്റ്‌ ബോംബ്‌ ആകാന്‍ തയ്യാറായത് പത്തോളം വനിതാ ചാവേറുകള്‍; പിന്നില്‍ ദീര്‍ഘകാല ആസൂത്രണം

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: രണ്ട് ബാറ്ററി വാങ്ങിച്ചു എന്നുള്ളത് പേരറിവാളന്‍ ഉള്‍പ്പെട്ട രാജീവ്ഗാന്ധി വധക്കേസിലെ ഒരു ചെറിയ ഭാഗം മാത്രമെന്ന് ജസ്റ്റിസ് കെ.ടി.തോമസ്‌. പക്ഷെ കുറ്റത്തിന് ശിക്ഷ പേരറിവാളന്‍ അനുഭവിച്ചു കഴിഞ്ഞു. ശിക്ഷ എന്നത് ഒരാളെ നന്നാക്കാന്‍ വേണ്ടിയാണ്. ദീര്‍ഘകാലം പ്രതിയെന്ന നിലയില്‍ ജയിലില്‍ കഴിയുകയും ചെയ്തു. രാജീവ്ഗാന്ധിയെ വധിക്കുക എന്നുള്ളത് എല്‍ടിടിയുടെ ഒരുറച്ച തീരുമാനമായിരുന്നു. ശക്തമായ തെളിവുകള്‍ ഈ കേസില്‍ എല്‍ടിടിയ്ക്ക് എതിരെ ഉണ്ടായിരുന്നു. ശ്രീലങ്കയിലേക്ക് സമാധാന സേനയെ അയച്ചതോടെ രാജീവ് ഗാന്ധിയോട് തീര്‍ത്താല്‍ തീരാത്ത പകയാണ് എല്‍ടിടിയ്ക്ക് വന്നത്. ഇത് തന്നെയാണ് രാജീവ്ഗാന്ധിയുടെ വധത്തിനു ഇടവെച്ചത്-കെ.ടി.തോമസ്‌ അനന്ത ന്യൂസിനോട് പറഞ്ഞു.

ശ്രീലങ്കന്‍ പ്രധാനമന്ത്രി ജയവര്‍ധനയെ വിശ്വസിച്ചത് രാജീവ് ഗാന്ധിയ്ക്ക് പറ്റിയ അബദ്ധമായി. ശ്രീലങ്കന്‍ തമിഴര്‍ക്ക് എതിരായ നീക്കമാണ് ഐപികെഎഫ് നടത്തിയത്. എല്‍ടിടിയെ അടിച്ചമര്‍ത്താന്‍ പാകിസ്ഥാനെയോ ഇസ്രയേലിനെയോ സമീപിക്കും എന്ന് ജയവര്‍ധന പറഞ്ഞപ്പോള്‍ അതൊഴിവാക്കാനാണ് ഇന്ത്യന്‍ സേനയെ അയച്ചത്. വി.പി.സിംഗ് മന്ത്രിസഭയുടെ കാലത്ത് സൈന്യത്തെ തിരിച്ചു വിളിച്ചു. ചന്ദ്രശേഖര്‍ മന്ത്രിസഭ വീണ കാലത്ത് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കോണ്‍ഗ്രസ് വന്നാല്‍ വീണ്ടും സൈന്യത്തെ അയക്കും എന്ന് രാജീവ് ഗാന്ധി പറഞ്ഞിരുന്നു. ഇത് എല്‍ടിടിഇ ഗൌരവമായി എടുത്തു.

രാജീവ് വധത്തിനു ബെല്‍റ്റ്‌ ബോംബ്‌ ആയി മാറാന്‍ ആരാണ് തയ്യാറുള്ളത് എന്ന് ചോദിച്ചപ്പോള്‍ പത്തോളം വനിതാ ചാവേറുകള്‍ ആണ് കൈപൊക്കിയത്. ഇതെല്ലാം തെളിവിനു അകത്ത് വന്നതാണ്. ദീര്‍ഘമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ വധമാണ് രാജീവ് ഗാന്ധിയുടെത്. ഇതാണ് രാജീവ് വധത്തില്‍ കലാശിച്ചത്-കെ.ടി.തോമസ്‌ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here