ചെന്നൈ: ആയുധങ്ങളുമായി അജ്ഞാതബോട്ട് രാമേശ്വരത്തേക്ക് എത്തുന്നുവെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് തമിഴ്നാട് തീരങ്ങളില്‍ കര്‍ശന ജാഗ്രത. കോസ്റ്റുഗാര്‍ഡ് അടക്കം സേനകള്‍ കടലില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. ചെന്നൈ, കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷാ സംഘത്തെ നിയോഗിച്ചു.
തന്ത്രപ്രധാന മേഖലകളിൽ ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. തീരമേഖലകളിലേക്കുള്ള പ്രധാന റോഡുകളിലും പരിശോധന ശക്തമാക്കി. അതേസമയം, ഏത് തീവ്രവാദ സംഘടനയിൽപ്പെട്ടവരാണു ബോട്ടിലുള്ളതെന്ന് ഇനിയും സ്ഥിരികരിച്ചിട്ടില്ല. തമിഴ്നാട്ടിലെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു.