ആലുവ: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഇടത് പാർട്ടികളുടെ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് സിപിഐ നേതാവ് ആനി രാജ. ശബരിമല സ്‌ത്രീപ്രവേശനത്തിൽ ഇടത്പക്ഷം നിലപാടിൽ നിന്ന് പിന്നോട്ട് പോകുമെന്ന് തോന്നുന്നില്ലെന്നും സംസ്ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി ശബരിമലയെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞാൽ അത് ഇടത് മുന്നണി നിലപാടായി കാണാനാകില്ലെന്നും ആനി രാജ പറഞ്ഞു.
ശബരിമലയിലേത് ലിംഗസമത്വമാണ് വിഷയം. ഇതിൽ ഇടത് പാർട്ടികളുടെ അഭിപ്രായങ്ങൾക്ക് മാറ്റമില്ല.സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും, ബിജെപിയും തിരഞ്ഞെടുപ്പിൽ ശബരിമല മുഖ്യ വിഷയമാക്കി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ആനി രാജയുടെ പ്രസ്‌താവന. ശബരിമല വിഷയത്തിൽ കോടതിവിധി വന്നശേഷം മാത്രം നടപടിയെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആദ്യം സ്‌ത്രീ പ്രവേശനത്തെ അനുകൂലിച്ചെങ്കിലും പിന്നീട് വിധി വരട്ടെ എന്നാണ് അഭിപ്രായപ്പെട്ടത്. സാമ്പത്തിക സംവരണ വിഷയത്തിൽ സുപ്രീംകോടതി മനുവാദത്തിലേക്ക് മടങ്ങുന്നതായി സംശയിക്കണമെന്നും ആനി രാജ പറഞ്ഞു