തിരുവനന്തപുരം : കേരളത്തില്‍ നാലുമണിവരെയുള്ള കണക്ക് പ്രകാരം വോട്ടു രേഖപ്പെടുത്തിയത് അറുപത് ശതമാനത്തോളം പേര്‍. മിക്ക ബൂത്തുകളിലും ജനം വോട്ട് ചെയ്യാനായി ക്യൂനിൽക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. രാവിലെ കനത്ത പോളിംഗ് നടന്ന മിക്കയിടങ്ങളിലും ഉച്ച കഴിഞ്ഞതോടെ പോളിംഗ് മന്ദഗതിയിലായിരുന്നു. എന്നാൽ ഉച്ചവെയിൽ താഴ്ന്നതോടെ ജനം കൂട്ടമായി എത്തുന്ന കാഴ്ചയാണ് കാണാനാവുന്നത്.കേരളത്തിൽ നൂറ്റിനാൽപ്പത് നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടർമാരാണ് ഇത്തവണ ജനവിധിനിർണയിക്കുന്നത്. ഇവർക്കായി 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെ മാത്രമാണ് അനുവദിക്കുന്നുള്ളു. 957 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.ജില്ലാടിസ്ഥാനത്തിൽ പോളിംഗ് നാല് മണിവരെ പോളിംഗ് ഇങ്ങനെ:
തിരുവനന്തപുരം 55.2, കൊല്ലം 57.7, പത്തനംതിട്ട 56.6,ആലപ്പുഴ 60.2, കോട്ടയം 53.5. ഇടുക്കി 55.6, എറണാകുളം 62.7, തൃശൂർ 61.3, പാലക്കാട് 62.9, മലപ്പുറം 57.8, കോഴിക്കോട് 65.2, വയനാട് 60, കണ്ണൂർ 64.6, കാസർകോട് 60.7. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറിൽ കൊവിഡ് രോഗികൾക്കും പ്രാഥമിക സമ്പർക്കപട്ടികയിൽ ഉള്ളവർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കിയിട്ടുണ്ട്.
ത്രികോണമത്സരത്തിന് സമാനമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത പോളിംഗാണുള്ളത്.പോളിംഗ് ദിവസത്തിലും ശബരിമല വിഷയം കത്തി നിന്നു. അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ സംഘർഷങ്ങളുണ്ടായി, കള്ളവോട്ട് തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ചിലയിടങ്ങളിൽ തർക്കങ്ങളുണ്ടായത്. ചില സ്ഥലങ്ങളിൽ വോട്ടിംഗ് മെഷീനിലെ തകരാറും പോളിംഗ് തടസപ്പെടാൻ കാരണമായി.