തിരുവനന്തപുരം: മൃഗങ്ങളെ കയറ്റിക്കൊണ്ടു പോകുന്ന വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കുന്നുണ്ടെന്നും ചട്ടവിരുദ്ധമായി മൃഗങ്ങളെ കൊണ്ടു പോകുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. നിയമസഭയില്‍ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
വാഹനങ്ങളില്‍ മൃഗങ്ങളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം കടത്തിവിട്ട കടത്തിവിട്ട ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഉത്സവങ്ങള്‍ക്കും പൊതു പരിപാടികള്‍ക്കും നാട്ടാനകളെ എഴുന്നള്ളിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ച് വനം വന്യജീവി വകുപ്പ് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
വെറ്ററിനറി ഡോക്ടറുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ആനകളെ വാഹനത്തില്‍ കൊണ്ടുപോകാന്‍ പാടുള്ളു. ഇത്തരം വാഹനങ്ങള്‍ക്കാവശ്യമായ സുരക്ഷിതത്വം ഉറപ്പു വരുത്തി, മോട്ടോര്‍ വാഹന വകുപ്പിൽ നിന്നും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി ഓരോ ജില്ലയിലെയും നാട്ടാന പരിപാലനത്തിനായി പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുള്ള ഓഫീസറില്‍ നിന്നും അനുമതി പത്രം വാങ്ങേണ്ടതാണ്.
ആനയെ അയല്‍ സംസ്ഥാനത്തേയ്ക്ക് കൊണ്ടു പോകുന്നതിന് മുന്‍പായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ അനുമതി ആവശ്യമാണ്. യാത്രയിലുടനീളം ആനയുടെ കൂടെ ഒരു പാപ്പാന്‍ ഉണ്ടായിരിക്കേണ്ടതും ആവശ്യമായ തീറ്റ വാഹനത്തില്‍ സൂക്ഷിക്കേണ്ടതുമാണ്. ഈ നിയമം പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ട ചുമതല വനം വകുപ്പിനും പോലീസിനുമാണെന്നും മന്ത്രി പറഞ്ഞു.