മുഖ്യമന്ത്രിയും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചോ?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതായ ആരോപണം ശക്തി പ്രാപിക്കുന്നു. . ഈമാസം നാലുമുതല്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് മുഖ്യമന്ത്രിയും പ്രോട്ടോക്കോള്‍ ലംഘിച്ചു എന്ന ആരോപണം ശക്തമാകുന്നത്. കോവിഡ് പരത്തി എന്ന് കോണ്‍ഗ്രസ് നേതാവ് ഉസ്മാനെ പരസ്യമായി കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിയും പ്രോട്ടോക്കോള്‍ കാറ്റില്‍പ്പറത്തി എന്ന ആരോപണവുമായി ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്.

നാലാംതീയതിക്ക് ശേഷം മുഖ്യമന്ത്രി പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയും ആള്‍ക്കൂട്ടത്തിനൊപ്പം വോട്ടുചെയ്യാനെത്തുകയും ചെയ്തിരുന്നു.
നാലിന് രോഗ ലക്ഷണങ്ങള്‍ കാണിച്ച മുഖ്യമന്ത്രി ടെസ്റ്റ് നടത്തുന്നത് വരെയുള്ള നാലു ദിവസം നിരവധി പൊതു പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണിച്ചിട്ടും ടെസ്റ്റ് നടത്താന്‍ എട്ടുവരെ കാത്തിരുന്നു എന്ന് ആരോപണങ്ങള്‍ ഉയരുന്നു.

കുടുംബാഗംങ്ങള്‍ കോവിഡ് ബാധിതരായതിനെത്തുടര്‍ന്നാണ് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഈ മാസം എട്ടിന് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, വിശദമായി പരിശോധനയില്‍ ഈ മാസം നാലു മുതല്‍ രോഗലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കിയിരുന്നു.

ലക്ഷണങ്ങളുള്ള രോഗികളെ പത്തു ദിവസത്തിന് ശേഷം വീണ്ടും രോഗ മുക്തമായോ എന്ന് ടെസ്റ്റ് ചെയ്യണമെന്നാണ് പ്രോട്ടോക്കോള്‍. മുഖ്യമന്ത്രിക്ക് ഈ മാസം നാലിന് രോഗലക്ഷണങ്ങള്‍ വന്നത് കണക്കാക്കിയാണ് പത്തു ദിവസത്തിന് ശേഷം ഇന്ന് വീണ്ടും പരിശോധന നടത്തിയത്. നെഗറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രി വിടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here