മഹാരാഷ്ട്രയില്‍ കൊവിഡ് 63,729 പേര്‍ക്ക്; ഉത്തർപ്രദേശിലും രാജസ്ഥാനിലും പഞ്ചാബിലും രാത്രികാല കർഫ്യൂ

മുംബൈ: കൊവിഡ് തീവ്രവ്യാപനമുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 63,729 പേര്‍ക്ക്. സംസ്ഥാനത്ത് 398 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കര്‍ണാടകയിലും പ്രതിദിന കൊവിഡ് കേസുകള്‍ കൂടി. മുഖ്യമന്ത്രി യെദിയൂരപ്പയ്ക്കും രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഉത്തർപ്രദേശിലും രാജസ്ഥാനിലും പഞ്ചാബിലും രാത്രികാല കർഫ്യൂ പ്രഖ്യാപ്രിച്ചു. ദില്ലിയിൽ വാരാന്ത്യ കർഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതുസ്ഥലങ്ങളിൽ നിയന്ത്രണം തുടരും.

ഇന്നലെ പതിനയ്യായിരത്തിനടുത്താണ് കേസുകളാണ് കര്‍ണാടകത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 14859 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 78 പേര്‍ മരണത്തിന് കീഴടങ്ങി. ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ രോഗവ്യാപനമാണിത്. 9917 രോഗികളും ബെംഗളൂരു നഗരത്തിൽ നിന്നാണ്. ബെംഗളൂരുവില്‍ മാത്രം 57 പേര്‍ മരിച്ചു. അതേസമയം, കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.

കേരളത്തിലും പ്രതിദിന കൊവിഡ് കേസുകള്‍ ഇന്ന് പതിനായിരം കടന്നു. ഇന്ന് 10,031 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ പത്തിന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. 14.8 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണം കൂടി കൊവിഡ് മൂലമാണെന്ന് സർക്കാർ സ്ഥിരീകരിച്ചു. കോഴിക്കോടും എറണാകുളത്തും പ്രതിദിന രോഗബാധ ആയിരം കടന്നു. കോവിഡ് വ്യാപനം നേരിടുന്നതിന്റെ ഭാഗമായി ഇന്നലെ 1.33 ലക്ഷം പേര്‍ക്ക് പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here