ആലപ്പുഴ: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പുകേസിലാണ് അറസ്റ്റ്. ശ്രീവത്സം ഗ്രൂപ്പിന്റെ പരാതിയിലാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റു ചെയ്തത്. സിനിമ നിര്‍മിക്കാനെന്ന പേരിൽ ശ്രീവത്സം ഗ്രൂപ്പിൽനിന്നും എട്ടു കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ശ്രീകുമാർ മേനോനുള്ളത്.
പാലക്കാട്ടെ വീട്ടിൽനിന്നും ഇന്നലെ രാത്രിയോടെയാണ് ശ്രീകുമാർ മേനോനെ അറസ്റ്റു ചെയ്തത്. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അത് തള്ളിയിരുന്നു. സിനിമ നിർമിക്കാനായി ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സിനിമ നിർമിക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപയാണ് ശ്രീകുമാർ മേനോൻ ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് വാങ്ങിയത്. എന്നാൽ പിന്നീട് ഒരു വിവരവും പിന്നീട് ശ്രീകുമാർ മേനോനിൽ നിന്ന് ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. പല തവണ ബന്ധപ്പെട്ടിട്ടും കൃത്യമായി വിവരം നൽകാൻ ശ്രീകുമാർ മേനോൻ തയ്യാറാകാതെ വന്നതോടെയാണ് ശ്രീവത്സം ഗ്രൂപ്പ് പൊലീസിൽ പരാതി നൽകിയത്. ശ്രീകുമാർ മേനോൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ കോടതി ഈ അപേക്ഷ തള്ളി. ഇതേത്തുടർന്നാണ് അറസ്റ്റുണ്ടായത്. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അറസ്റ്റ് നടന്നത്. മോഹൻലാൽ നായകനായി അഭിനയിച്ച ഒടിയൻ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്രീകുമാർ മേനോൻ. എം ടി വാസുദേവൻ നായർ, രണ്ടാമൂഴം എന്ന തന്റെ നോവലിന്റെ തിരക്കഥ ശ്രീകുമാർ മേനോൻ സിനിമയാക്കുന്നത് തടയണമെന്നും, തിരക്കഥ തിരിച്ചുതരണമെന്നും കാണിച്ച് കോടതിയെ സമീപിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും തിരക്കഥ സിനിമയാകുന്നില്ലെന്ന് കാണിച്ചാണ് എംടി നിയമയുദ്ധത്തിനൊരുങ്ങിയത്. ഒടുവിൽ, ഒത്തുതീർപ്പ് വ്യവസ്ഥയിലാണ് ആ കേസ് അവസാനിച്ചത്. അതിനു ശേഷം ഇപ്പോള്‍ വീണ്ടും ശ്രീകുമാര്‍ മേനോന് കുരുക്കില്‍ കുരുങ്ങിയിരിക്കുന്നു.