കൊച്ചി: കരിപ്പൂര്‍ സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി കസ്റ്റംസ് കസ്റ്റഡിയില്‍ തുടരും. ജൂലൈ അറുവരെയാണ് കസ്റ്റഡി കാലാവധി. രാമനാട്ടുകരയിൽ കടത്ത് സ്വർണം പിടികൂടാനെത്തിയ ക്വട്ടേഷൻ സംഘം അപകടത്തിൽപ്പെട്ട ദിവസം അര്‍ജുന്‍ കരിപ്പൂരിൽ എത്തിയതിന്റെ അടക്കം തെളിവ് പുറത്ത് വന്നതോടെയായിരുന്നു അന്വേഷണം അർജുനിലേക്ക് നീങ്ങിയത്.
എന്നാല്‍ കടം നൽകിയ പണം വിദേശത്ത് നിന്നെത്തിയ ആളിൽ നിന്നും തിരികെ വാങ്ങാനാണ് കരിപ്പൂരില്‍ എത്തിയതെന്നാണ് അര്‍ജുന്‍ പറയുന്നത്. മൊഴി വിശ്വാസയോഗ്യമല്ലെന്നും സ്വർണ്ണക്കടത്തിൽ അർജുൻ പങ്കെടുത്തതിന്റെ തെളിവ് ഉണ്ടെന്നുമാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഫോൺ രേഖകൾ അടക്കം ഇത് വ്യക്തമാക്കുന്ന തെളിവാണെന്നും കസ്റ്റംസ് അറിയിച്ചു.
താന്‍ പാര്‍ട്ടിക്കാരന്‍ അല്ലെന്ന് അര്‍ജുന്‍ ആയങ്കി മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണക്കടത്തില്‍ പങ്കില്ല. അനാവശ്യമായി പാര്‍ട്ടിയെ കേസിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അര്‍ജുന്‍ പറഞ്ഞു. കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ പ്രതികരണം. കസ്റ്റഡിയിൽ വിട്ടുകിട്ടിയ മുഹമ്മദ് ഷഫീഖിനെ വൈകിട്ടോടെ കൊച്ചിയിൽ എത്തിക്കും. അർജുൻ ഉപയോഗിച്ച കാറിന്റെ ഉടമ സി.സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ ഹാജരാവാനാണ് നിർദേശം. ചെമ്പിലോട് ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയാണ് സജേഷ്. കള്ളക്കടത്ത് സംഘവുമായി ബന്ധം ഇല്ലെന്നും അർജുൻ കുറ്റസമ്മതം നടത്തിയിട്ടില്ല എന്നും അർജുന്റെ അഭിഭാഷകൻ ടി.കെ.റമീസ് പറഞ്ഞു.