സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരു പങ്ക് പാര്‍ട്ടിയ്ക്ക് എന്ന് ശബ്ദരേഖ; ടിപി പ്രതികളുമായുള്ള ബന്ധവും പുറത്ത്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരു പങ്ക് പാര്‍ട്ടിയ്ക്ക് എന്ന് ശബ്ദരേഖ. ടി .പി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി അടങ്ങുന്ന ടീമിനെയാണ് ‘പാര്‍ട്ടി’ എന്ന് ഇതില്‍ ഓഡിയോയില്‍ വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് ഒരു പങ്ക് കൊടുക്കുന്നതോടെ പിന്നെ അന്വേഷണം ഉണ്ടാവില്ലെന്നും പറയുന്നതും ഓഡിയോയിലുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിലെ ക്വട്ടേഷന്‍ ടീമില്‍ ആരൊക്കെ, പൊട്ടിക്കുന്ന സ്വര്‍ണം എങ്ങനെ പങ്കിടണം, അതില്‍ ടിപി കേസ് പ്രതികളുടെ റോള്‍ എല്ലാം സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതംവെച്ച് ഒരു ഭാഗം ‘പാര്‍ട്ടി’ക്കെന്ന് സംഘത്തിലെ ഒരാള്‍ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ആരാണ് ഓഡിയോ അയച്ചതെന്നോ ആര്‍ക്കാണ് ഓഡിയോ കിട്ടിയതെന്നോ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സ്വര്‍ണക്കടത്ത് പൊട്ടിക്കാനായി ക്വട്ടേഷന്‍ സംഘം തയ്യാറെടുക്കുന്നതിന്റെ ഫോണ്‍സംഭാഷണമാണ് പുറത്തുവന്നത്. സ്വര്‍ണം എങ്ങനെ കൊണ്ടുവരണം, കൊണ്ടുവന്ന സ്വര്‍ണം എന്തുചെയ്യണം, ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പുകളിലുള്ളത്. ഒരു ഭാഗം പൊട്ടിക്കുന്നവര്‍ക്ക്, ഒരു പങ്ക് കടത്തുന്നവര്‍ക്ക് മൂന്നാമത്തെ പങ്ക് കൊടി സുനി, ഷാഫി അടങ്ങുന്ന പാര്‍ട്ടിക്കും എന്നാണ് വീതംവയ്പ്പിനെക്കുറിച്ച് പറയുന്നത്‌.

കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളത്തിലൂടെ നടക്കുന്ന സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ സ്വര്‍ണം പൊട്ടിക്കാന്‍ ഏല്‍പ്പിച്ച ആള്‍ക്ക് പറഞ്ഞുമനസ്സിലാക്കുന്ന തരത്തിലാണ് ശബ്ദസന്ദേശമുള്ളത്. സ്വര്‍ണക്കടത്തില്‍ ഇടപെടുന്നത് പാര്‍ട്ടിക്കാരാണ്,ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രധാനപ്പെട്ട രണ്ട് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരും ജിജോ തില്ലങ്കേരി,രജീഷ് തില്ലങ്കേരി എന്നിവരാണ്‌ ഇതില്‍ ഇടപെടുന്നത് എന്ന് പറയുന്നുണ്ട്. കൊണ്ടുവരുന്ന സ്വര്‍ണം മൂന്നായി പങ്കുവെയ്ക്കും. അതില്‍ ഒരുപങ്ക് ഇവര്‍ക്കാണ്.

ഓഡിയോ സന്ദേശത്തിന്റെ  ഭാഗങ്ങള്‍

ക്വട്ടേഷന്‍ സംഘാഗം സ്വര്‍ണം കൊണ്ടുവരാന്‍ ഏല്‍പ്പിച്ച ആളോട് പറയുന്നത് ഇങ്ങനെ…:

എയര്‍പോര്‍ട്ടില്‍ നമ്മുടെ ടീം കൂട്ടാന്‍ വരും. നീ വന്ന് വണ്ടിയില്‍ കയറുകയേ വേണ്ടൂ. ഷാഫിക്കയോ ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ ഇവരില്‍ മൂന്നില്‍ രണ്ടുപേര്‍ ഒരുമിച്ച് ഉണ്ടാവും. പിന്നെ എന്റെ ഒരു അനിയനും ഉണ്ടാവും. മൂന്നില്‍ ഒന്ന് പാര്‍ട്ടിക്കായി വെക്കുന്നത് നിന്നെ സെയ്ഫ് ആക്കാനാണ്.

കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ പാര്‍ട്ടിയിലെ കളിക്കാര്‍ ആരാണെന്ന് അറിയില്ലേ, അതിനാണ് മൂന്നില്‍ ഒന്ന് പാര്‍ട്ടിക്കാര്‍ക്ക് കൊടുക്കുന്നത്. നിന്നെ പ്രൊടക്ട് ചെയ്യാനാണ്. പൊട്ടിച്ചതിന് പിന്നില്‍ ഷാഫിക്കയും ടീമും ആണെന്ന് അറിഞ്ഞാല്‍ പിന്നെ അന്വേഷണം ഉണ്ടാവില്ല. ഒറ്റയ്ക്കാണെന്ന് അറിഞ്ഞാല്‍ മാസങ്ങള്‍ക്ക് കഴിഞ്ഞാലും നിന്നെ പിന്തുടരും. പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിളിച്ചുപറയും നമ്മളാണ് എടുത്തത് എന്ന് പറ്റിപ്പോയി എന്ന്. അതുകൊണ്ട് ബേജാറാവേണ്ട. നാലുമാസത്തിനുള്ളില്‍ ഒരുപാട് ഗെയിം നടന്നിട്ടുണ്ട്.

ഒരു പ്രശ്‌നവും ഇല്ല. ഒരു ഓണറും പിന്നാലെ വരില്ല. തന്ന് വിടുന്നവര്‍ നല്ല സാമ്പത്തികം ഉള്ളയാള്‍ ആണെങ്കില്‍ ഒറ്റത്തവണ കോള്‍ ചെയ്യും. അല്ലെങ്കില്‍ നാട്ടില്‍ വന്നിട്ട് ഓന്റെ സുഹൃത്തുക്കളോട് അന്വേഷിക്കും. പത്ത് പന്ത്രണ്ട് ദിവസം സാധനം നമ്മുടെ അടുത്തായാല്‍ കിട്ടൂലാന്ന് അറിഞ്ഞാല്‍ ഒഴിവാക്കും. അതിനിടക്ക് എന്തുചെയ്യും അതിനാണ് പാര്‍ട്ടിക്കാരെ വെക്കുന്നത്. ഇത്രമാത്രം പറയും ബോസ്സെ നമ്മുടെ പിള്ളാരാ എടുത്തത്, അതിന്റെ ഭാഗമായി ബുദ്ധിമുട്ടിക്കല്‍ ഉണ്ടായാല്‍ ഈയൊരു രീതിയില്‍ ആവില്ല ബന്ധപ്പെടല്‍. അതോടെ ബുദ്ധിമുട്ടിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here