കൊച്ചി: ലൈഫ് മിഷൻ കേസ് അന്വേഷിക്കാന്‍ സിബിഐയ്ക്ക് തടസമില്ലെന്ന ഹൈക്കോടതി വിധി സംസ്ഥാന സർക്കാരിന് സമ്മാനിക്കുന്നത് തിരിച്ചടി. സി ബി ഐക്ക് സർക്കാരിനെതിരെ അന്വേഷണവുമായി മുന്നോട്ട് പോകാമെന്നാണ് കോടതി വ്യക്തമാക്കിയത്. കേസ് സിബിഐ ഏറ്റെടുക്കുന്നതിനു എതിരെ നല്‍കിയ സർക്കാരിന്റെയും യൂണിടാക്കിന്റെയും ഹർജികളാണ് ഹൈക്കോടതി തളളിയത്.
പദ്ധതിയുടെ നടപടിക്രമങ്ങളിൽ പ്രഥമദൃഷ്‌ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതി നടപടി. കേസിൽ കക്ഷി ചേരാനുളള സർക്കാരിന്റെ ഹർജിയും കോടതി തളളി.ലൈഫ് മിഷനിൽ സി ബി ഐ നേരത്തേ കേസെടുക്കുകയും ഇതുമായി ബന്ധപ്പെട്ട അന്വേഷണവുമായി മുന്നോട്ടുപോവുകയുമായിരുന്നു. എന്നാൽ ഇത് റദ്ദാക്കണം എന്നാവശ്യപ്പെട്ട് യുണീടാക്കും സർക്കാരും കോടതിയെ സമീപിച്ചു. ഇതേതുടർന്ന് സി ബി ഐ അന്വേഷണം ഹൈക്കോടതി രണ്ടുമാസത്തേക്ക് നേരത്തെ സ്‌റ്റേ ചെയ്‌തിരുന്നു. എന്നാൽ, സി ബി ഐയുടെ വാദങ്ങൾ അംഗീകരിച്ചാണ് ഇന്നത്തെ ഉത്തരവ്.
ലൈഫ് പദ്ധതിയിൽ എഫ് സി ആർ എ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്. എന്നാൽ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് അന്വേഷണമെന്നായിരുന്നു സി ബി ഐ വാദം. സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണത്തിനുളള സ്റ്റേ കേസിനെ ബാധിക്കുന്നുണ്ടെന്നും സി ബി ഐ കോടതിയെ ബോദ്ധ്യപ്പെടുത്തി.അനിൽ അക്കര എം എൽ എയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണ് സി ബി ഐ കേസെടുത്തത്. കോടതി വിധിയെ കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനും സ്വാഗതം ചെയ്‌തിട്ടുണ്ട്.