അപമാനിതയായി പടിയിറങ്ങി ജോസഫൈന്‍; ബ്രണ്ണന്‍ വിവാദത്തിനു ശേഷം വീണ്ടും സിപിഎമ്മിന് തിരിച്ചടി

തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അധ്യക്ഷസ്ഥാനത്തുനിന്ന് എം സി ജോസഫൈന്‍ രാജി സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടിയായി. അധ്യക്ഷ സ്ഥാനത്ത് എട്ടുമാസം കൂടി ബാക്കിയിരിക്കെയാണ് ഈ രാജി. പൊതുവേദിയില്‍ മോശമായി പെരുമാറിയതിന്റെ പേരില്‍ സ്ഥാനം പോകുന്നത് സിപിഎമ്മിന്റെ കേന്ദ്രകമ്മറ്റി അംഗത്തിനാണ്. ജോസഫൈന്‍ രാജി വെച്ചില്ലെങ്കില്‍ രാജി വയ്ക്കുന്നത് വരെ അവരെ വഴി തടയും എന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ മുന്നറിയിപ്പ് നില നില്‍ക്കുമ്പോള്‍ തന്നെയാണ് രാജി തീരുമാനം വരുന്നത്. അതുകൊണ്ട് തന്നെ സുധാകരന്റെ ആദ്യ ബോളില്‍ തന്നെ ജോസഫൈന്‍ വീണതായാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നത്. ഇത് രണ്ടാം തവണയാണ് സുധാകരന് മുന്നില്‍ സിപിഎം മുട്ട് മടക്കുന്നത്. കെ.സുധാകരന്‍ ഉയര്‍ത്തിയ ബ്രണ്ണന്‍ കോളേജ് വിവാദത്തിനു ശക്തമായ തിരിച്ചടിയെന്നു സിപിഎം ആദ്യം പ്രഖ്യാപിക്കുകയും പിന്നെ നാടകീയമായി പിന്‍വാങ്ങുകയുമായിരുന്നു. ബ്രണ്ണന്‍ കോളേജ് വിവാദത്തിനു ഇനി മറുപടിയില്ലെന്ന് മുഖ്യമന്ത്രി തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സുധാകരന് രാഷ്ട്രീയമായി ഗുണം ചെയ്ത ബ്രണ്ണന്‍ വിവാദം മുന്നില്‍ നില്‍ക്കെയാണ് ജോസഫൈന്‍ വിവാദത്തില്‍ സുധാകരന്‍ ആഞ്ഞടിക്കുന്നത്. ഈ ഭീഷണിയും കുറിക്ക് കൊണ്ടതായാണ് പ്രതിപക്ഷ വൃത്തങ്ങള്‍ കണക്കുകൂട്ടുന്നത്.

സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് ജോസഫൈന്റെ രാജി തീരുമാനം വരുന്നത്. . ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതിക്കാരിയോട് മോശമായി സംസാരിച്ചെന്നതാണ് ജോസഫൈന്റെ രാജിക്ക് കാരണമായത്. പൊതുസമൂഹത്തിൽ അധ്യക്ഷയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. പരാമര്‍ശത്തെക്കുറിച്ച് ജോസഫൈന്‍ യോഗത്തില്‍ വിശദീകരിച്ചെങ്കിലും അത് സ്വീകരിക്കപ്പെട്ടില്ല. . ഇ.പി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ ജോസഫൈന്റെ നിലപാടിനെ വിമര്‍ശിച്ചു. പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കിയ സംഭവമായി വിവാദം മാറിയെന്നു നേതാക്കള്‍ പറഞ്ഞു. ജോസഫൈനെപോലെ ഒരു നേതാവോ കമ്മിഷന്റെ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന ആളോ ഉപയോഗിക്കേണ്ട വാക്കുകളല്ല ഉണ്ടായത്. പദവിയുടെ ഉത്തരവാദിത്തം ജോസഫൈന്‍ മനസിലാക്കിയില്ലെന്നും വിമര്‍ശനമുയര്‍ന്നു. ഇതോടെയാണ് രാജി തീരുമാനം വന്നത്.

ജോസഫൈന്റെ നിലപാടുകള്‍ക്കെതിരെ സിപിഎം നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. മുന്‍പ് നടത്തിയ പരാമര്‍ശങ്ങളും നടപടികളും വിവാദമായ സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങളാണ് ജോസഫൈനെറ ഭാഗത്തുനിന്നുണ്ടായത്. ‘മാറണം മനോഭാവം സ്ത്രീകളോട്’ എന്ന പേരില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ക്യാംപയിന്‍ സംഘടിപ്പിക്കുന്ന വേളയിലുണ്ടായ പരാമര്‍ശം പാര്‍ട്ടിക്കു തിരിച്ചടിയായെന്നു വിലയിരുത്തലുണ്ടായി. യോഗത്തില്‍ ഒരാള്‍പോലും ജോസഫൈനെ അനുകൂലിച്ചില്ല. അതിനിടെ, സെക്രട്ടേറിയറ്റ് യോഗം നടക്കുമ്പോള്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം രാജി വേണ്ടെന്നു അഭിപ്രായപ്പെട്ടിരുന്നു. ജോസഫൈന്‍ ക്ഷമാപണം നടത്തിയ സാഹചര്യത്തില്‍ വിവാദം അവസാനിച്ചെന്നും രാജി വേണ്ടെന്നുമായിരുന്നു പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ റഹിം പ്രതികരിച്ചത്. എന്നാല്‍ റഹീമിന്റെ വാക്കുകള്‍ പാര്‍ട്ടി തള്ളിക്കളയുകയായിരുന്നു. ഇതും ചര്‍ച്ചയായി.

ലൈവ് പരിപാടിയില്‍ പരാതിപ്പെട്ട പരാതിക്കാരിയോട് ജോസഫൈന്‍ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ജോസഫൈന് എതിരെ വിമര്‍ശനം ഉയര്‍ന്നത്. ഭരണപക്ഷ അനുകൂലികള്‍പോലും ജോസഫൈന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. ഭര്‍ത്താവില്‍നിന്നു മര്‍ദനമേറ്റെന്ന പരാതിയുമായി എറണാകുളം സ്വദേശി ലിബിന വിളിച്ചപ്പോള്‍ , ഭര്‍ത്താവ് തല്ലുന്നത് പൊലീസിലറിയിച്ചില്ലേ എന്ന ചോദ്യത്തിനു ലിബിന ഇല്ലെന്നു മറുപടി പറഞ്ഞപ്പോള്‍ ‘എന്നാപ്പിന്നെ അനുഭവിച്ചോ’ എന്ന പ്രതികരണമാണ് അധ്യക്ഷയില്‍നിന്നും ഉണ്ടായത്. പിന്നീട് മാപ്പു പറഞ്ഞുവെങ്കിലും ആ മാപ്പ് സ്വീകരിക്കപ്പെട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here