ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് പി.സി.ചാക്കോ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു രാജിക്കത്ത് കൈമാറി. അവഗണനയിൽ പ്രതിഷേധിച്ചാണു പാർട്ടി വിട്ടതെന്ന് പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ ചാക്കോ പറഞ്ഞു. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനത്തിൽ പരസ്യമായി അതൃപ്തി അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് രാജി പ്രഖ്യാപനം.
കേരളത്തിൽ കോൺഗ്രസ് പാർട്ടി പ്രവർത്തിക്കുന്നില്ലെന്നും രണ്ടു ഗ്രൂപ്പുകളുടെ ഏകോപനം മാത്രമാണ് നടക്കുന്നതെന്നും പി.സി.ചാക്കോ ആരോപിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം സംഭവിച്ചു. ഗ്രൂപ്പുകളുടെ ഭാഗമാകാതെ കോൺഗ്രസുകാരനായി പ്രവർത്തിക്കാൻ സാധിക്കില്ല. പാർട്ടിയുടെ നടപടിക്രമം പാലിച്ചല്ല സ്ഥാനാർഥി നിർണയം.
ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അവരോടൊപ്പം നിൽക്കുന്ന ഗ്രൂപ്പ് നേതാക്കളുടെയും ഇംഗിതം അനുസരിച്ചാണ് വീതം വയ്പ്. ഇരുഗ്രൂപ്പുകളെയും ഏകോപിപ്പിച്ചു കൊണ്ടുപോകുക എന്ന കർമമാണ് കെപിസിസിയും ഹൈക്കമാൻഡും ചെയ്യുന്നത്. ദേശീയതലത്തിൽ കോൺഗ്രസിനു വളർച്ചയില്ലെന്നും പി.സി.ചാക്കോ പറഞ്ഞു.