കൊവിഡ് കൊള്ളയ്ക്ക് അറുതിയായി; ചികില്‍സാനിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

തിരുവനന്തപുരം: കൊവിഡ് കൊള്ളയ്ക്ക് അറുതി വരുത്തി സര്‍ക്കാര്‍ ഇടപെടല്‍. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികില്‍സാനിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവ്. പിപിഇ കിറ്റുകൾ മുതൽ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചപ്പോള്‍ ഉത്തരവ് വായിച്ച കോടതി സർക്കാരിനെ അഭിനന്ദനമറിയിച്ചു. ജനറല്‍ വാര്‍ഡില്‍ ഒരുദിവസം പരമാവധി ഈടാക്കാവുന്ന നിരക്ക് 2645 രൂപ. എന്‍എബിഎച്ച് അംഗീകൃത ആശുപത്രികളില്‍ പരമാവധി 2910 രൂപ വരെ ഈടാക്കാം. എച്ച്.ഡി.യു. നിരക്ക് : എന്‍എബിഎച്ച് അംഗീകൃതം-4175; മറ്റിടങ്ങളില്‍ 3795 രൂപ. ഐസിയു നിരക്ക് : എന്‍എബിഎച്ച് അംഗീകൃതം-8580; മറ്റിടങ്ങളില്‍ 7800 രൂപ. വെന്റിലേറ്റര്‍ ഐസിയു : എന്‍എബിഎച്ച് അംഗീകൃതം-15180; മറ്റിടങ്ങളില്‍ 13800 രൂപ. മിനിമം നിരക്കില്‍ സിടി സ്കാന്‍, എച്ച്ആര്‍സിടി തുടങ്ങിയ പരിശോധനകള്‍ ഉള്‍പ്പെടില്ല. റെംഡെസിവിര്‍ പോലുള്ള വിലയേറിയ മരുന്നുകളും മിനിമം നിരക്കില്‍ ഇല്ല. ജനറല്‍ വാര്‍ഡില്‍ ഒരു ദിവസം രണ്ട് പി.പി.ഇ കിറ്റുകള്‍; ഐസിയുവില്‍ അഞ്ചെണ്ണം ഉണ്ടാകും. മിനിമം നിരക്കില്‍പ്പെടാത്തവയ്ക്ക് പരമാവധി വിപണിവില മാത്രമേ ഈടാക്കാവൂ.

റജിസ്ട്രേഷൻ ചാർജുകൾ, ബെഡ് നിരക്ക്, നഴ്സിംഗ്- ബോർഡിംഗ് നിരക്ക്, സർജൻ/അനസ്ത്രീസിസ്റ്റ്, മെഡിക്കൽ പ്രാക്ടീഷണേഴ്സ്, കൺസൾട്ടന്‍റ് നിരക്കുകൾ, അനസ്തേഷ്യ, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ, ഓക്സിജൻ, മരുന്നുകൾ, പാഥോളജി- റേഡിയോളജി ടെസ്റ്റുകൾ, എക്സ് റേ, യുഎസ്ജി, ഹെമാറ്റോളജി, പാഥോളജി എന്നിവയ്ക്ക് 15 ദിവസം വരെയുള്ള നിരക്കുകൾ എല്ലാം ചേർത്താണ് ഈ തുകയെന്നും ഉത്തരവിൽ സർക്കാർ പറയുന്നു. ആർടിപിസിആർ നിരക്കുകൾ സർക്കാർ നിശ്ചയിച്ച അതേ തുകയ്ക്കേ നടത്താവൂ. എക്സ്പേര്‍ട്ട്നാറ്റ്, , Tട്രൂ നാറ്റ്, ആര്‍ടി -ലാം,, റാപ്പിഡ് ആന്റിജന്‍ n എന്നീ ടെസ്റ്റുകൾക്കും അധിക തുക ഈടാക്കാൻ പാടില്ല.

ജനറൽ വാർഡുകളിൽ കഴിയുന്ന രോഗികളിൽ നിന്ന് ദിവസം രണ്ട് പിപിഇ കിറ്റിന്‍റെയും, ഐസിയു രോഗികളിൽ നിന്ന് അഞ്ച് പിപിഇ കിറ്റിന്‍റെയും തുകയേ ഇടാക്കാവൂ. ഇത് തന്നെ എംആർപിയിൽ നിന്ന്, വിപണി വിലയിൽ നിന്ന് ഒരു രൂപ പോലും കൂടരുത്.

നീതികരിക്കാൻ കഴിയാത്ത തരത്തിൽ സ്വകാര്യ ആശുപത്രികൾ ബില്ല് ഈടാക്കിയതിനെത്തുടർന്നാണ് ഹൈക്കോടതി ഇടപെട്ടേ തീരൂ എന്ന സാഹചര്യമുണ്ടായതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഇന്നലെ മാത്രം ലഭിച്ച ബില്ലുകൾ ഉയർത്തിക്കാണിച്ച കോടതി, കഞ്ഞി നൽകാനായി 1353 രൂപ ഈടാക്കിയെന്ന് പറഞ്ഞു. ഒരു ഡോളോ ഗുളികയ്ക്ക് 25 രൂപയാണ് വാങ്ങിയത്. അൻവർ ആശുപത്രിയിൽ അമിത ഫീസ് ഈടാക്കിയ സംഭവത്തിൽ, ഡിഎംഒയുടെ റിപ്പോർട്ട് ലഭിച്ചതായും കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here