ആര്‍ടിപിസിആര്‍ നിരക്ക് 500 ആക്കി കുറച്ചെന്നു ആരോഗ്യമന്ത്രി; സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത് 1700 രൂപ

തിരുവനന്തപുരം: ആര്‍ടിപിഎസിആര്‍ നിരക്ക് കുറച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നെങ്കിലും സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത് പഴയ 1700 രൂപ തന്നെ. സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ വ്യാഴാഴ്ച വൈകിട്ടാണ് അറിയിച്ചത്. എന്നാല്‍ സ്വകാര്യ ലാബുകള്‍ പഴയ 1700 രൂപ നിരക്കിൽ തന്നെ ആണ് ടെസ്റ്റ് നടത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രധാന ലാബുകൾ എല്ലാം പരിശോധന നടത്തുന്നുണ്ട്.. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. എന്നാൽ, ഇതു സംബന്ധിച്ച ഉത്തരവ് ലഭിച്ചില്ലെന്ന കാരണത്താൽ ഇന്നലെ രാവിലെയും 1700 രൂപ നിരക്കിൽ തന്നെ ലാബുകൾ പരിശോധന നടത്തിയത്.

മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ എന്നും മന്ത്രി പറഞ്ഞിരുന്നു. തുടർന്ന് ഉത്തരവിറങ്ങിയെങ്കിലും 500 രൂപ പരിശോധനാ നിരക്ക് എന്നത് അം​ഗീകരിക്കാനാവില്ലെന്ന നിലപാടാണ് ലാബ് ഉടമകൾ സ്വീകരിച്ചത്.

ആര്‍ടിപിസി ആറിനു 500 രൂപ പര്യാപ്തമല്ലെന്നാണ് ഇവരുടെ വാദം. ഇതിനു പിന്നാലെയാണ് പല ലാബുകളും ഇന്നും പഴയ നിരക്കിൽ തന്നെയാണ് ആർടിപിസിആർ പരിശോധന നടത്തുന്നതെന്ന വിവരം പുറത്തുവരുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കൊവിഡ് പരിശോധനകളും നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here