ബെംഗളൂരു: പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് കന്നട നടി ചേതന രാജ് അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സർജറിക്ക് പിന്നാലെ നടിയുടെ ആരോഗ്യം മോശമായി. തുടര്‍ന്ന് മരണവും സംഭവിച്ചു. സര്‍ജറിയിലെ പിഴവാണ് നടിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു.
കൊഴുപ്പ് കുറക്കാന്‍ നടി പ്ലാസ്റ്റിക് സർജറിക്ക് വിധേയയായിരുന്നു. സര്‍ജറി നടത്തിയ കോസ്‌മെറ്റിക് സെന്ററില്‍നിന്ന് തിങ്കളാഴ്ചയാണ് ചേതനയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തില്‍ ദ്രവമിറങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
രാജാജിനഗറിലെ ഷെട്ടി കോസ്‌മെറ്റിക് സെന്ററിലാണ് നടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തത്. എന്നാല്‍ കോസ്‌മെറ്റിക് സെന്ററില്‍ നിന്ന് നടിയെ നേരേ ഖാഡെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഹൃദയാഘാതം സംഭവിച്ച രോഗിയ്ക്ക് നല്‍കേണ്ട ചികിത്സകള്‍ ചേതനയ്ക്ക് നല്‍കണമെന്ന് പറഞ്ഞ് കോസ്‌മെറ്റിക് സെന്ററിലെ ജീവനക്കാര്‍ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കുന്നു.