തിരുവനന്തപുരം: കോവാക്സീന്‍ ക്ഷാമം സംസ്ഥാനത്ത് രൂക്ഷമായി. ഇതോടെ ഫസ്റ്റ് ഡോസ് സ്വീകരിച്ചവര്‍ പ്രതിസന്ധിയിലായി. കേന്ദ്രവിഹിതമായി ലഭിച്ച കോവാക്സിൻ 1550 ഡോസ് മാത്രമാണ് ബാക്കിയുള്ളത്. സംസ്ഥാന സർക്കാർ നേരിട്ടു വാങ്ങിയ 1. 24 ലക്ഷം ഡോസ് കോവാക്സിൻ സ്റ്റോക്കുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും നിര്‍മാണ കമ്പനികളില്‍നിന്ന് കോവിഡ് വാക്സീന്‍ നേരിട്ട് വാങ്ങാമെന്ന് ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആശുപത്രികള്‍ക്കും ആശുപത്രികളുമായി ധാരണയുണ്ടാക്കിയിട്ടുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമാണ് വാക്സീന്‍ നേരിട്ട് വാങ്ങാന്‍ അനുമതി നല്കിയിരിക്കുന്നത്.
ആശുപത്രികളുമായി മുന്‍കൂര്‍ ധാരണയില്ലാത്ത വ്യവസായ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും പ്രത്യേക വാക്‌സീന്‍ വിതരണ കേന്ദ്രമായി റജിസ്റ്റര്‍ ചെയ്യാനും അനുമതി നല്കി. സ്ഥാപനങ്ങള്‍ ജില്ലാ ആരോഗ്യവിഭാഗത്തിന് അപേക്ഷ സമര്‍പ്പിക്കണം. സ്വകാര്യ ആശുപത്രികള്‍ വാങ്ങുന്ന വാക്സീന്‍ 18 നും 45 നും ഇടയിലുള്ളവര്‍ക്ക് നല്കാന്‍ അനുമതിയുണ്ട്. മുന്‍കൂട്ടി ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. സ്‌പോട്ട് റജിസ്‌ട്രേഷന് അനുവാദമില്ല.
45 ന് മുകളില്‍ പ്രായമുളളവര്‍ക്കും ഓണ്ന്‍ലൈന്‍ റജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. അവസാനം തുറന്ന കുപ്പിയില്‍ വാക്സീന്‍ മിച്ചമുണ്ടെങ്കില്‍ പാഴാകാതിരിക്കാന്‍ നേരിട്ടെത്തുന്നവര്‍ക്ക് നലകാമെന്നാണ് നിര്‍ദേശം. . ഇതിനിടെ രോഗവ്യാപനം കുറഞ്ഞു തുടങ്ങിയെങ്കിലും ചെറിയ ഇളവുകളോടെ ലോക്ഡൗണ്‍ നീട്ടാനാണ് തീരുമാനം. മലപ്പുറത്ത് പരിശോധന വര്‍ധിപ്പിക്കും. ടെസ്റ്റ് പോസിററിവിററി നിരക്ക് 20 ന് താഴെയെത്തിയിട്ടുണ്ട്.