നാളെ മുതല്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാനനിയന്ത്രണങ്ങള്‍; ലംഘിച്ചാല്‍ നിയമനടപടി

തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാനനിയന്ത്രണങ്ങള്‍. യാത്രയ്ക്കും പ്രവര്‍ത്തിക്കും അനുമതിയുള്ളത് അവശ്യവിഭാഗങ്ങള്‍‍ക്ക് മാത്രം. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും. രണ്ടാഴ്ചയായുള്ള വാരാന്ത്യനിയന്ത്രണം എങ്ങിനെയാണോ അതിന് സമാന അവസ്ഥയാവും നാളെ മുതല്‍. അത്യാവശ്യമല്ലാതെ യാത്രക്കിറങ്ങിയാല്‍ തടയാനും കേസെടുക്കാനും പൊലീസ് വഴിനീളെയുണ്ടാവും. ദീര്‍ഘദൂര യാത്ര അത്യാവശ്യമെങ്കില്‍ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കാം.

മരുന്ന്, പഴം, പച്ചക്കറി, പാല്‍, മല്‍സ്യമാംസം എന്നിവ വില്‍ക്കുന്ന കടകളും. വര്‍ക് ഷോപ്, വാഹനസര്‍വീസ് സെന്റര്‍, സ്പെയര്‍ പാര്‍ട്സ് വില്‍ക്കുന്ന കടകളും രാത്രി 9 വരെ തുറക്കാം. ജീവനക്കാര്‍ ഇരട്ട മാസ്കും കയ്യുറകളും ധരിക്കണം. ബെവ്കോയും ബാറും അടഞ്ഞ് കിടക്കും. ഹോട്ടലിലും റസെറ്റോറന്റിലും ഇരുന്ന് ഭക്ഷണം കഴിക്കാനാവില്ല. രാത്രി 9 വരെ പാര്‍സലും ഹോം ഡെലിവറിയും അനുവദിക്കും. ഈ ദിവസങ്ങളില്‍ സിനിമ, സീരിയല്‍, ഡോക്യുമെന്ററി ചിത്രീകരണം അനുവദിക്കില്ല.

ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രി, വാക്സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകാന്‍ തടസമില്ല. അവശ്യവിഭാഗത്തിലുള്ളവരും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുമായി യാത്ര ചെയ്യാം. റേഷന്‍ കടകളും സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ ഔട് ലെറ്റുകളും തുറക്കാം. കള്ളുഷാപ്പ് തുറക്കാം. ബാങ്കുകള്‍ രാവിലെ 10 മുതല്‍ 1 മണി വരെ പ്രവര്‍ത്തിക്കാം. വിവാഹം, ഗൃഹപ്രവേശം എന്നിവയില്‍ പരമാവധി 50 പേരും സംസ്കാര ചടങ്ങില്‍ ഇരുപത് പേരുമാണ് അനുവദിക്കുന്നത്. ആരാധനാലയങ്ങളിലും നിയന്ത്രണമുണ്ട്. രണ്ട് മീറ്റര്‍ അകലം പാലിക്കാന്‍ സ്ഥലസൗകര്യമുള്ള ഇടങ്ങളാണങ്കില്‍ മാത്രം 50 പേര്‍ക്ക് പ്രവേശനം നല്‍കാം തുടങ്ങിയ നിയന്ത്രണങ്ങള്‍ ആണ് ഏര്‍പ്പെടുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here