തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തത് തലവേദനയായി തുടരുമ്പോള്‍ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി സര്‍ക്കാര്‍ നടപടി. പത്തിൽ കൂടുതൽ അംഗങ്ങളുള്ള കൂട്ടുകുടുംബത്തിൽ കൊവിഡ് ക്ലസ്റ്റർ ഉണ്ടായാൽ അവിടെ മൈക്രോ കണ്ടെയ്ൻമെന്‍റ് സോൺ ആക്കാനാണ് തീരുമാനം.
അഞ്ചിൽ കൂടുതൽ രോഗികൾ ഒരിടത്തുണ്ടെങ്കിൽ അതും ക്ലസ്റ്റർ ആയി കണക്കാക്കും. ഏഴ് ദിവസത്തേക്കായിരിക്കും കണ്ടെയ്ൻമെന്‍റ് നിയന്ത്രണം. വാർഡ് മുഴുവൻ അടയ്ക്കുന്നതിന് പകരം സൂക്ഷ്മ തലത്തിലേക്ക് പോകാനാണ് പുതിയ മാറ്റം.
അതേസമയം സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 160 മരണം കൂടി കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 18,280 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,723 പേര്‍ രോഗമുക്തി നേടി. 14.73 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 945 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3232, കോഴിക്കോട് 2491, തൃശൂര്‍ 2441, എറണാകുളം 2381, പാലക്കാട് 1554, കൊല്ലം 1334, കണ്ണൂര്‍ 1245, ആലപ്പുഴ 1224, കോട്ടയം 1130, തിരുവനന്തപുരം 832, വയനാട് 705, പത്തനംതിട്ട 613, ഇടുക്കി 579, കാസര്‍ഗോഡ് 555 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,723 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1237, കൊല്ലം 690, പത്തനംതിട്ട 447, ആലപ്പുഴ 742, കോട്ടയം 1064, ഇടുക്കി 471, എറണാകുളം 2703, തൃശൂര്‍ 2847, പാലക്കാട് 1850, മലപ്പുറം 3297, കോഴിക്കോട് 2442, വയനാട് 661, കണ്ണൂര്‍ 1646, കാസര്‍ഗോഡ് 626 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,76,518 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,36,318 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,172 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,54,689 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,483 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2559 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.