തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്ന് ജെഎസ്‌എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍.
സ്ഥാനം രാജി വയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെങ്കില്‍ പോളിറ്റ് ബ്യൂറോ പ്രശ്നത്തില്‍ ഇടപെടണം. മുഖ്യമന്ത്രിയും കുടുംബവും ഡോളര്‍ കടത്ത് നടത്തിയെന്നും കോൺസുലേറ്റ് ജനറലിന്റെ ഓഫിസിൽനിന്ന് ക്ലിഫ് ഹൗസിലേക്ക് വന്ന ബിരിയാണി പാത്രങ്ങളില്‍ ഭാരമുള്ള നിരവധി പദാര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് സ്വപ്ന പറഞ്ഞത്. ഇതെല്ലാം തന്നെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്.
സ്വർണക്കടത്തു കേസിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നും . കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിശദമായി മൊഴി നൽകിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നുമാണ് സ്വപ്ന സുരേഷ് പറഞ്ഞത്. സ്വര്‍ണക്കള്ളക്കടത്തും ഡോളര്‍ കടത്തുമെല്ലാം ശരിയായ രീതിയില്‍ കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിച്ച് ഈ വിവാദ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ ഇടപെടല്‍ നടത്തണമെന്നും താമരാക്ഷന്‍ ആവശ്യപ്പെട്ടു.