ഒടുവില്‍ നീതിയും വിജയവും അനുപമയ്ക്ക് ഒപ്പം; ഒരമ്മയ്ക്ക് മുന്നില്‍ അധികാര സിംഹാസനങ്ങള്‍ക്ക് ഇടര്‍ച്ച ഇതാദ്യവും

തിരുവനന്തപുരം: ഒടുവില്‍ അനുപമയ്ക്ക് നീതി. കുഞ്ഞിനെ കുടുംബകോടതി അനുപമയ്ക്ക് തന്നെ വിട്ടു നല്‍കി. അധികം ആരുടെയും പിന്തുണയില്ലാതെ അനുപമ തുടങ്ങിയ സമരം പിന്നീട് കത്തിപ്പടരുകയായിരുന്നു. കടുത്ത ആക്ഷേപങ്ങള്‍ക്കിടയിലും ഉറച്ച് നിന്നു നടത്തിയ സമരത്തിനൊടുവില്‍ പരാജയപ്പെട്ടത് അധികാര കേന്ദ്രങ്ങളാണ്.

സ്വന്തം കുഞ്ഞിനെ മാറോടു ചേര്‍ത്തു കോടതി മുറിയില്‍ നിന്നു അനുപമ പുറത്തേക്കിറങ്ങിയപ്പോള്‍ അധികാര സിംഹാസനങ്ങള്‍ക്ക് ഇടര്‍ച്ച പറ്റി. മുഖ്യമന്ത്രി, ഡി.ജി.പി, സി.ഡബ്ല്യു.സി, ശിശുക്ഷേമ സമിതി, എന്നിങ്ങനെപ്പോകുന്നു ആ നീണ്ട നിരയ്ക്ക് ആണ് ഇടര്‍ച്ച വന്നത്. പരാതികള്‍ക്ക് ഫലമില്ലാതെ വന്നതോടെ അധികാര കേന്ദ്രമായ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരമിരുന്നു. പിന്തുണയുമായി ആരോഗ്യമന്ത്രിയടക്കം എത്തി.

പ്രതീക്ഷയോടെ കാത്തിരുന്ന അനുപമയ്ക്ക് നിരാശയായിരുന്നു ഫലം. ഒടുവില്‍ നവംബര്‍ 12 നു ശിശുക്ഷേമ സമിതിയ്ക്കു മുന്നില്‍ സമരവുമായി എത്തി. അധികൃതര്‍ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും വഴങ്ങാതെ സമരം തുടര്‍ന്ന അനുപമയ്ക്ക് സമരപന്തല്‍ കെട്ടാന്‍ അനുവാദം നല്‍കിയില്ല.

വാഹനം എത്തിച്ച് സീറ്റ് ഇളക്കിമാറ്റി അതിനകത്ത് കിടന്നും നിന്നും ഇരുന്നും രാപകല്‍ സമരം മുന്നോട്ടുകൊണ്ടുപോയി. സമരം നീണ്ടുപോയതോടെ ഗത്യന്തരമില്ലാതായ അധികാരികള്‍ കുഞ്ഞിനെ ആന്ധ്രയില്‍ നിന്നെത്തിച്ച് ഡിഎന്‍എ പരിശോധന നടത്തി. നിര്‍ണായക ഫലം വന്നതോടെ കാര്യങ്ങളെല്ലാം അനുപമയ്ക്ക് അനുകൂലമായി. ഒടുവില്‍ നീതിയും വിജയവും എല്ലാം ഒപ്പം വന്ന അവസ്ഥയായി. കുഞ്ഞ് ഇനി അനുപമ-അജിത്ത് ദമ്പതികളുടെത് മാത്രമായി.

LEAVE A REPLY

Please enter your comment!
Please enter your name here