രേഷ്മ കുത്തേറ്റ് മരിച്ച് കിടന്നത് പള്ളിവാസൽ പവർഹൗസ് ഭാഗത്ത്; പരിശോധനയില്‍ കോവിഡ്‌ പോസിറ്റീവ്; നടപടികള്‍ വൈകുന്നു

ഇടുക്കി: പള്ളിവാസലിൽ കുത്തേറ്റ് മരിച്ച പ്ലസ്ടു വിദ്യാർഥിനി കോവിഡ് പോസിറ്റീവ്. ഇതിനെ തുടര്‍ന്ന് നടപടികള്‍ വൈകുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിവാസൽ പവർഹൗസ് ഭാഗത്ത് കുത്തേറ്റ് മരിച്ച നിലയിലാണ് രേഷ്മയുടെ ശരീരം കണ്ടത്. സംഭവത്തിന് ശേഷം കാണാതായ രേഷ്മയുടെ ബന്ധു അനുവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. രേഷ്മയുടെ പിതാവിന്റെ അർധസഹോദരനാണ് അനു. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അനുവിന്റേതെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ നേരത്തെ കണ്ടെടുത്തിരുന്നു. ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം.

രേഷ്മയെ അവസാനമായി കണ്ടത് അനുവിനൊപ്പമാണെന്ന് ചിലർ നേരത്തെ വിവരം നൽകിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. രേഷ്മയും അനുവും തമ്മിലുള്ള സൗഹൃദത്തെച്ചൊല്ലി നേരത്തെ പെൺകുട്ടിയുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെച്ചൊല്ലി അനു രേഷ്മയെ കുത്തിക്കൊന്നതാകാമെന്നാണ് പോലീസിന്റെ നിഗമനം.

ബൈസൺവാലി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയായ രേഷ്മയെ വെള്ളിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെയാണ് ബന്ധുവായ അനുവിനൊപ്പം പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പെൺകുട്ടിയെ കണ്ടതായി ചിലർ വിവരമറിയിച്ചത്. അനുവിനൊപ്പം മകൾ പോകുന്നത് കണ്ടതായി സുഹൃത്തുക്കൾ പറഞ്ഞതായി രേഷ്മയുടെ പിതാവ് രാജേഷും പറഞ്ഞിരുന്നു. തുടർന്ന് ഈ ഭാഗത്ത് തിരച്ചിൽ നടത്തിയതോടെയാണ് കാട്ടിനുള്ളിൽ പെൺകുട്ടിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here